ജുബൈൽ: തൊഴിലുടമ ഉപേക്ഷിച്ചതിനെ തുടർന്ന് മാസങ്ങളായി മരുഭൂമിയിൽ കുടുങ്ങിയ ക്രഷർ തൊഴിലാളികളായ ഏഴു ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ഇന്ത്യൻ എംബസിയുടെയും സന്നദ്ധ പ്രവർത്തകരുടെയും സാമൂഹിക സംഘടനകളുടെയും സഹായത്താൽ ഇവരെല്ലാം നാടണഞ്ഞു. മലയാളികളായ റഫീഖ്, ജയകുമാർ, രാജീവ് രമേശ് എന്നിവർ കേരളത്തിലേക്കും ബാക്കിയുള്ളവർ ഡൽഹിയിലേക്കുമാണ് വിമാനം കയറിയത്. ഇവരോടൊപ്പമുണ്ടായിരുന്ന നേപ്പാൾ സ്വദേശിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
മാസങ്ങളായി ഭക്ഷണവും കുടിവെള്ളവും ചികിത്സയുമില്ലാതെ മരുഭൂമിയിൽ ദൈന്യ ജീവിതം നയിച്ചിരുന്ന ഇവരുടെ പ്രശ്നങ്ങൾ പത്രമാധ്യമങ്ങൾ വഴിയും സന്നദ്ധപ്രവർത്തകർ വഴിയും ഇന്ത്യൻ എംബസിയിൽ അറിഞ്ഞതിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്. രണ്ടാഴ്ച മുമ്പ് എംബസി ഉദ്യോഗസ്ഥൻ ഇവർ താമസിച്ചിരുന്ന അബുഹദിരയിലെ തമ്പിൽ എത്തി വിവരങ്ങൾ നേരിട്ട് മനസിലാക്കുകയായിരുന്നു. എംബസി അധികൃതർ സൗദി തൊഴിൽകാര്യാലയത്തിെൻറ ദമ്മാം ശാഖയിൽ പരാതി നൽകി. തുടർന്ന് ജുബൈലിലെ ലേബർ ഓഫീസർ ഇടപെടുകയും പ്രശ്നപരിഹാരമുണ്ടാക്കുകയുമായിരുന്നു. തൊഴിലാളികൾക്ക് എംബസി ഒൗട്ട്പാസ് നൽകി. പ്രവാസി സാംസ്‌കാരിക വേദി ദമ്മാം ഘടകം, യൂത്ത് ഇന്ത്യ ജുബൈൽ ഘടകം എന്നീ സംഘടനകൾ വിമാന ടിക്കറ്റ് നൽകി. ജുബൈൽ- ഖഫ്ജി റോഡിൽ ഖുറസാനിയ്ക്ക് സമീപം വർഷങ്ങളായി പ്രവർത്തിച്ചിരുന്ന മെറ്റൽ ക്രഷർ തൊഴിലാളികളായിരുന്നു ഇവർ. ക്രഷറും താമസസ്ഥലവും അനധികൃതമായി പ്രവർത്തിക്കുന്നതിനാൽ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ മുന്നറിയിപ്പ് ഉടമ ചെവിക്കൊള്ളാത്തതിനെ തുടർന്നാണ് ക്രഷറിനും തൊഴിലാളികളുടെ താമസസ്ഥലത്തിനും പൂട്ടുവീണത്.
ശേഷം മാസങ്ങളായി കോടതിയും കേസുമായി പട്ടിണിയിൽ കഴിഞ്ഞിരുന്ന ഇവരുടെ ദുരിതജീവിതം ‘ഗൾഫ് മാധ്യമം’ വാർത്തയാക്കിയിരുന്നു. യൂത്ത് ഇന്ത്യ, പ്രവാസി സാംസ്‌കാരിക വേദി, നവോദയ തുടങ്ങിയ സംഘടനകളും ലുലു ഹൈപർമാർക്കറ്റും ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുത്തു. ജുബൈൽ ഗൾഫ് ഏഷ്യ ആശുപത്രിയുടെ സഹകരണത്തോടെ ചികിത്സയും നൽകി. സന്നദ്ധ പ്രവർത്തകരായ സൈഫുദ്ദീൻ പൊറ്റശ്ശേരി, ഷാജി മതിലകം, നൗഷാദ് തിരുവനന്തപുരം, ഫിറോസ് തിരൂർ എന്നിവരുടെ നിരന്തരമായ ഇടപെടലാണ് എംബസിയുടെ സഹകരണത്തോടെ തൊഴിലാളികൾക്ക് നാട്ടിലെത്താൻ സാധ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.