ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരിയും മറ്റു വിശിഷ്ടാതിഥികളും ജി.ജി.ഐ ഭാരവാഹികളും ഉദ്‌ഘാടന ചടങ്ങിൽ
ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് ഗുഡ്‌വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) സംഘടിപ്പിച്ച 'സൗദി ഇന്ത്യ ഫെസ്റ്റിവൽ സീസൺ രണ്ട്' സാംസ്‌കാരിക വൈവിധ്യങ്ങളുടെ വിളംബരമായി മാറി. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ 'അര നൂറ്റാണ്ടത്തെ കുടിയേറ്റത്തിന്റെ ഇടനാഴി' എന്ന പ്രമേയത്തിൽ അറബ്, ഇന്ത്യൻ കലാകാരന്മാർ അണിനിരന്ന ഉജ്ജ്വല കലാവിരുന്നുകൾ അരങ്ങേറി. അഞ്ചര മണിക്കൂർ നീണ്ട ആഘോഷത്തിൽ മൂവായിരത്തിലധികം ആളുകൾ പങ്കെടുത്തു.
കോൺസുൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ അഞ്ച് അടിസ്ഥാന ആശയങ്ങൾ സമ്മേളിച്ച വേദിയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സൗദി അറേബ്യയിലെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശികളും ഇന്ത്യന്‍ പ്രവാസികളുമാണ് ഉഭയകക്ഷി ബന്ധത്തിന്‍റെ കേന്ദ്രബിന്ദു. അവരുടെ നീണ്ടകാലമായുള്ള ഇടപഴകലും പങ്കാളിത്തവും ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഇരുജനതകളുടെയും സമൃദ്ധിയിലേക്കുള്ള ചുവടുവെപ്പുകളായി മാറിയത്. ഈ ആശയങ്ങളുടെ മൂര്‍ത്തരൂപമാണ് ഫെസ്റ്റിവലില്‍ ദൃശ്യമായിരിക്കുന്നതെന്ന് കോൺസുൽ ജനറൽ പറഞ്ഞു. സക്രിയമായ കലാ, സാസ്കാരിക പ്രവർത്തനങ്ങൾ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതല്‍ ശക്തിപ്പെടാൻ സഹായിക്കും. മാസങ്ങളായുള്ള ജി.ജി.ഐ പ്രവർത്തകരുടെയും ഇന്ത്യൻ വിദ്യാർത്ഥികളുടേയും സഹകരണവും സമര്‍പ്പണവുമാണ് ഫെസ്റ്റിവലിന്റെ വിജയത്തിന് നിദാനമായത്. സംസ്കാരങ്ങൾ തമ്മിലുള്ള കൈമാറ്റങ്ങൾക്കുള്ള വേദിയായി ഫെസ്റ്റിവല്‍ മാറിയത് അഭിമാനകരമാണെന്നും കോണ്‍സുല്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.
സൗദി, ഇന്ത്യ ഫെസ്റ്റിവലിൽ അരങ്ങേറിയ സൗദി, ഇന്ത്യൻ കലാ ഇനങ്ങളിൽ നിന്ന്
ജി.ജി.ഐ പ്രസിഡന്റ് ഹസൻ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ഡോ. അഷ്റഫ് അമീർ (പ്രസിന്‍റ്, സൗദി ഇന്ത്യൻ ഹെൽത്ത്‌കെയർ ഫോറം), ഡോ. റീം അൽ മദനി (ഇഫത് യൂനിവേഴ്സിറ്റി ഡീൻ), ഡോ. മുഹമ്മദ് ഇമ്രാൻ (പ്രിൻസിപ്പൽ, ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ), ഡോ. അഹമ്മദ് ആലുങ്ങൽ (അബീർ മെഡിക്കൽ ഗ്രൂപ്പ്), റഹീം പട്ടർകടവൻ (റാകോ ഗ്രൂപ്പ് സി.ഇ.ഒ) എന്നിവർ സംസാരിച്ചു. കോണ്‍സല്‍ ജനറലിന്‍റെ പത്നി ഫഹ്‌മിനാ ഖാത്തൂൻ, ഷൈമ ഖലീഫ, മക്ക മദ്രസ സൗലത്തി, മദ്രസ മലൈബാരി എന്നിവയുടെ സൂപ്പര്‍വൈസർ ശൈഖ് ആദിൽ ഹംസ മലൈബാരി, ഗ്ലോബല്‍ ബ്രിഡ്ജ് കമ്പനി ചെയര്‍മാന്‍ ശൈഖ് അബ്ദുറഹ്‌മാൻ അബ്ദുല്ല യൂസുഫ് മലൈബാരി, ശൈഖ് അഹമ്ദ് അതാഉല്ലാ ഫാറൂഖി, ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദ് അസ്‌ലം ഖാൻ എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ സംബന്ധിച്ചു. ജി.ജി.ഐ ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറർ ജലീൽ കണ്ണമംഗലം നന്ദിയും പറഞ്ഞു. ഷംന പി.എം അവതാരകയായിരുന്നു. സ്‌പോണ്‍സര്‍മാര്‍ക്കുള്ള ഉപഹാരങ്ങള്‍ കോണ്‍സല്‍ ജനറലും കലാപ്രതിഭകള്‍ക്കും കൊറിയോഗ്രഫര്‍മാര്‍ക്കുമുള്ള ഉപഹാരങ്ങള്‍ പ്രസ് ആൻഡ് കള്‍ച്ചര്‍ ഹെഡ് ഓഫ് ചാന്‍സറി ഐ.എം ഹുസൈനും സമ്മാനിച്ചു.
പരിപാടി കാണാനെത്തിയ ജനക്കൂട്ടം
സൗത്തുല്‍ മംലക്ക ഫോക് ആര്‍ട്‌സ് ട്രൂപ്പിന്റെ നേതൃത്വത്തിൽ 15 അംഗ സൗദി കലാകാരൻമാർ അവതരിപ്പിച്ച ബഹ് രി, മിസ്മാരി, ഖുബൈത്തി, ജിസാനി, ഖുത്‌വ ജനൂബിയ എന്നീ അഞ്ചിനം പാരമ്പര്യ സംഗീത നൃത്തരൂപങ്ങളും ജി.ജി.ഐ ലേഡീസ് വിംഗ് കണ്‍വീനറും പ്രശസ്ത കൊറിയോഗ്രഫറുമായ റഹ്‌മത്ത് മുഹമ്മദ് ആലുങ്ങൽ ചിട്ടപ്പെടുത്തി നൂറോളം ഇന്ത്യൻ വിദ്യാർത്ഥികൾ അവതരിപ്പിച്ച കഥക്, പഞ്ചാബി, ഒഡിസ സാംബല്‍പുരി, ഗുജറാത്തി, ഭരതനാട്യം തുടങ്ങിയ ഇന്ത്യൻ നൃത്തനൃത്യങ്ങളും വെല്‍ക്കം ഡാന്‍സ്, ട്രഡീഷനല്‍ ഒപ്പന, ഫ്യൂഷന്‍ ഒപ്പന, സൂഫി ഡാന്‍സ്, അറബിക് ഡാന്‍സ്, ഫ്യൂഷന്‍ സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവയും സദസ്സ് ആവോളം ആസ്വദിച്ചു.
ഗുഡ്‌ഹോപ് ആര്‍ട്ട്‌സ് ആൻഡ് സയന്‍സ് അക്കാദമിയിലെയും ഫെനോം അക്കാദമിയിലെയും കലാപ്രതിഭകളുടെ ചുവടുവെപ്പുകളും മനോഹരമായി. അറബ് നര്‍ത്തകര്‍ വേദിയില്‍ നിന്ന് ഇറങ്ങിവന്ന് കോണ്‍സല്‍ ജനറലിനെ ചേര്‍ത്തുനിര്‍ത്തി താളം പിടിച്ചത് ഹൃദ്യാനുഭവമായി. ഗായകരായ സിക്കന്തർ, ജമാൽ പാഷ, മുംതാസ് അബ്ദുറഹ്‌മാൻ, സോഫിയാ സുനിൽ, ഷിഫാന ഷാജി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
കബീർ കൊണ്ടോട്ടി, അബു കട്ടുപ്പാറ, മുഹമ്മദ് ആലുങ്ങൽ, കെ.ടി അബൂബക്കർ, അൽമുർത്തു, ഹുസൈൻ കരിങ്കറ, ഇബ്രാഹിം ശംനാട്, അഷ്‌റഫ് പട്ടത്തിൽ, നൗഷാദ് താഴത്തെവീട്ടിൽ, സുൽഫിക്കർ മാപ്പിളവീട്ടിൽ, ഗഫൂർ കൊണ്ടോട്ടി, നജീബ് പാലക്കാത്ത്, സുബൈർ വാഴക്കാട്, മൻസൂർ വണ്ടൂർ, എ.പി.എ ഗഫൂർ, മുബഷിർ പാലത്തിങ്ങൽ, ഫൈറൂസ് കൊണ്ടോട്ടി, ജെസി ടീച്ചർ, ഷിബ്‌ന ബക്കർ, ഫാത്തിമ തസ്‌നി ടീച്ചർ, ആയിഷ റുഖ്‌സാന ടീച്ചർ, നാസിറ സുൽഫി, അനീസ ബൈജു, ഷബ്‌ന കബീർ, റിസാന നജീബ്, മാജിദ മുഹമ്മദ് കുഞ്ഞി തുടങ്ങിയ ജി.ജി.ഐ ഭാരവാഹികളും പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.