റിയാദ്: ഈ വർഷത്തെ സൗദി ബജറ്റിന്റെ ആദ്യ മൂന്ന് മാസത്തെ പ്രകടനം സംബന്ധിച്ച റിപ്പോർട്ട് ധനകാര്യ മന്ത്രാലയം പുറത്തുവിട്ടു. 263.6 ശതകോടി റിയാലിന്റെ വരുമാനവും 322.3 ശതകോടി റിയാലിന്റെ ചെലവും 58.7 ശതകോടി റിയാലിന്റെ കമ്മിയും രേഖപ്പെടുത്തിയായി മന്ത്രാലയം ബജറ്റ് പ്രസ്താവനയിൽ വെളിപ്പെടുത്തി.
എണ്ണ വരുമാനം 149.8 ശതകോടി റിയാലാണ്. ഇത് 2024ലെ ഇതേ പാദത്തിലെ വരുമാനം 181.9 ശതകോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 18 ശതമാനം കുറവാണ്. എണ്ണയിതര വരുമാനം 113.8 ശതകോടി റിയാലാണ്. മുൻ വർഷത്തെ ഇതേ പാദത്തിലെ വരുമാനത്തേക്കാൾ (111.5 ശതകോടി) രണ്ട് ശതമാനം വർധനവാണ് ഉണ്ടായത്.
ആദ്യ പാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബജറ്റ് ചെലവുകൾ ഇനിപ്പറയുന്ന മേഖലകൾക്കാണ് അനുവദിച്ചത്. ആരോഗ്യം, സാമൂഹിക വികസനം (72.2 ശതകോടി റിയാൽ), വിദ്യാഭ്യാസം (53.9 ശതകോടി റിയാൽ), സൈനിക മേഖല (51.3 ശതകോടി റിയാൽ), പൊതു ഇനങ്ങൾ (42 ശതകോടി റിയാൽ), സുരക്ഷ, ഭരണ മേഖലകൾ (30.3 ശതകോടി റിയാൽ) എന്നിവയാണ്.
ബജറ്റ് കമ്മി 58.7 ശതകോടി റിയാലാണ്. വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും ദീർഘകാല സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ രാജ്യം തുടരുകയാണെന്നും ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.