ഫലസ്തീന് രാഷ്ട്രീയ-സാമ്പത്തിക പിന്തുണ തുടരും: സൗദി അറേബ്യ

റിയാദ്: ഫലസ്തീൻ ജനതക്കും അവിടുത്തെ ദേശീയ സ്ഥാപനങ്ങൾക്കും നൽകി വരുന്ന സാമ്പത്തിക-രാഷ്ട്രീയ പിന്തുണ രാജ്യം തുടരുമെന്ന് സൗദി അറേബ്യ ആവർത്തിച്ചു. ഇസ്രായേൽ തടഞ്ഞുവെച്ചിരിക്കുന്ന ഫലസ്തീൻ ഫണ്ടുകൾ നിരുപാധികമായി എത്രയും വേഗം വിട്ടുനൽകണമെന്നും സൗദി ആവശ്യപ്പെട്ടു.

ബെൽജിയം തലസ്ഥാനമായ ബ്രസ്സൽസിൽ നടന്ന ഫലസ്തീൻ സഹായ ഏകോപന സമിതി (എ.എച്ച്.എൽ.സി) അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സൗദിയെ പ്രതിനിധീകരിച്ച് സംസാരിക്കവേ വിദേശകാര്യ മന്ത്രാലയത്തിലെ പ്ലീനിപൊട്ടൻഷ്യറി മന്ത്രി ഡോ. മനൽ ബിന്ത് ഹസ്സൻ റിദ്‍വാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതീവ സങ്കീർണ്ണമായ സാഹചര്യത്തിലും യാഥാർത്ഥ്യബോധമുള്ള പരിഷ്‌കരണ അജണ്ടയുമായി മുന്നോട്ടുപോകുന്ന ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തെയും പരിശ്രമങ്ങളെയും സൗദി അറേബ്യ അഭിനന്ദിച്ചു. ഗസ്സയിലെ ഫലസ്തീൻ ഗവൺമെന്റിെൻറ തിരിച്ചുവരവ് യഥാർത്ഥ ഫലസ്തീൻ ഐക്യത്തിലും, കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിെൻറ അവിഭാജ്യ ഘടകമാണ് ഗസ്സ എന്ന തത്വത്തിലും അധിഷ്ഠിതമായിരിക്കണമെന്ന് ഡോ. മനാൽ ഊന്നിപ്പറഞ്ഞു. ഈ പ്രക്രിയയ്ക്ക് ഫലസ്തീൻ ഭരണകൂടം തന്നെ നേതൃത്വം നൽകണമെന്നും, ഫലസ്തീൻ പരമാധികാരത്തോടുള്ള പൂർണ്ണമായ ബഹുമാനത്തോടെയും അന്താരാഷ്ട്ര സമൂഹത്തിെൻറ പിന്തുണയോടെയും വേണം ഇത് നടപ്പാക്കാനെന്നും അവർ പറഞ്ഞു.

ഓസ്‌ലോ ഉടമ്പടിയുടെ പോരായ്മകൾ പരിഹരിക്കുന്നതിന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ അനുഭവങ്ങൾ പാഠമാകണം. പ്രതിസന്ധികളെ താൽക്കാലികമായി നേരിടുന്നതിന് പകരം, സമാധാനത്തിലേക്കുള്ള വിശ്വസനീയവും മാറ്റമില്ലാത്തതുമായ ഒരു പാത ഒരുക്കേണ്ടത് അനിവാര്യമാണ്. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയം 2803 നടപ്പിലാക്കുന്നതിനും സമഗ്ര സമാധാന പദ്ധതിക്കും സൗദി അറേബ്യയുടെ പൂർണ്ണ പിന്തുണ അവർ ഉറപ്പുനൽകി. രാഷ്ട്രീയം, സുരക്ഷ, മാനുഷിക സഹായം, പുനർനിർമ്മാണം എന്നിവയെ ഏകോപിപ്പിച്ചു കൊണ്ട് പ്രവർത്തിക്കുന്നതിനുള്ള വേദിയായി പീസ് കൗൺസിലിനെ സൗദി പിന്തുണയ്ക്കുമെന്നും അവർ വ്യക്തമാക്കി.

നിലവിൽ വർധിച്ചുവരുന്ന അക്രമം, കുടിയേറ്റ വ്യാപനം, ഏകപക്ഷീയമായ നടപടികൾ എന്നിവ ദ്വിരാഷ്ട്ര പരിഹാരത്തിെൻറ രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ അടിത്തറയെ തകർക്കുകയാണ്. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ പൗരന്മാരുടെ സംരക്ഷണം കേവലം ഒരു അനുബന്ധ പ്രശ്നമല്ല, മറിച്ച് സമാധാന ശ്രമങ്ങളുടെ അടിസ്ഥാനപരമായ കാര്യമാണെന്നും ഡോ. മനാൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Saudi Arabia to continue political and financial support for Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.