റിയാദ്: സൗദി അറേബ്യയിലെ വിവിധ സർക്കാർ ഓഫിസുകൾ തമ്മിൽ ഔദ്യോഗിക രേഖകളും വിവരങ്ങളും കൈമാറാൻ ഉപയോഗിച്ചിരുന്ന ‘മുറാസലാത്ത്’ എന്ന ഇലക്ട്രോണിക് സംവിധാനം പൂർണമായും നിർത്തലാക്കുന്നു. പകരം, കൂടുതൽ ആധുനികമായ ‘ദേശീയ സർക്കാർ സന്ദേശമയക്കൽ പ്ലാറ്റ്‌ഫോം’ പുതുതായി നിർമിച്ച് നടപ്പാക്കാൻ സൗദി മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. വാർത്താവിനിമയ-വിവരസാങ്കേതികവിദ്യ മന്ത്രിയും ഡിജിറ്റൽ ഗവൺമെൻറ് അതോറിറ്റി ചെയർമാനുമായ ഉദ്യോഗസ്ഥൻ നൽകിയ നിർദേശത്തെ തുടർന്നാണ് ഈ മാറ്റം. മുറാസലാത്ത് പ്ലാറ്റ്‌ഫോം എന്നെന്നേക്കുമായി പൂട്ടി പുതിയ സംവിധാനം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
സൗദി അറേബ്യയുടെ ഔദ്യോഗിക പത്രമായ ‘ഉമ്മുൽ ഖുറാ’യിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചതാണ് ഇക്കാര്യം. സൗദിയുടെ ഔദ്യോഗിക ഇ-ഗവൺമെൻറ് പ്രോഗ്രാമായ ‘യസ്സർ’ ആണ് മുറാസലാത്ത് സംവിധാനം ഉണ്ടാക്കിയതും പ്രവർത്തിപ്പിച്ചിരുന്നതും. രാജ്യത്തെ ഒട്ടനവധി സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും ഈ ഒറ്റ പ്ലാറ്റ്‌ഫോം വഴിയാണ് പരസ്പരം ബന്ധപ്പെട്ടിരുന്നത്.
സർക്കാർ ഓഫിസുകൾക്ക് പേപ്പറുകൾ ഇല്ലാതെ തന്നെ ഫയലുകളും കത്തുകളും സുരക്ഷിതമായി പരസ്പരം അയക്കാനും, അയച്ച ഫയലുകൾ എവിടെയെത്തി എന്ന് പരിശോധിക്കാനും (ട്രാക്കിങ്), ഭാവി ആവശ്യങ്ങൾക്കായി കമ്പ്യൂട്ടറിൽ ഭദ്രമായി സൂക്ഷിച്ചുവെക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിച്ചിരുന്നു.
ജീവനക്കാരുടെ സമയവും അധ്വാനവും ലാഭിക്കുന്നതിനും, ചോർച്ചയില്ലാത്ത സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉണ്ടാക്കുന്നതിനും ഈ സംവിധാനം വലിയ പങ്കാണ് വഹിച്ചിരുന്നത്. ഈ പ്ലാറ്റ്‌ഫോമിന് പകരമാണ് ഇനി പുതിയ ദേശീയ സംവിധാനം പ്രാബല്യത്തിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.