മക്കയെ ലക്ഷ്യമാക്കി ഹൂതി മിസൈലാക്രമണം സഖ്യസേന തകര്‍ത്തു

ജിദ്ദ: വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു. യമനില്‍ ആഭ്യന്തരയുദ്ധത്തിന് നേതൃത്വം നല്‍കുന്ന ഹൂതികളും മുന്‍ പ്രസിഡന്‍റ് അലി സാലിഹിനോട് കൂറു പുലര്‍ത്തുന്ന സേനാ വിഭാഗവുമാണ് മിസൈലാക്രമണം നടത്തിയത്.

സഖ്യസേനയുടെ ഫലപ്രദമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാത്രിയാണ് പുണ്യനഗരിക്കുനേരെ ആക്രമണമുണ്ടായത്. ഇതിനെതുടര്‍ന്ന് തിരിച്ചടിച്ച സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന മിസൈല്‍ തൊടുത്തുവിട്ട വിമതരുടെ ശക്തികേന്ദ്രമായ സഅദയിലെ വിക്ഷേപണകേന്ദ്രം ബോംബിട്ട് തകര്‍ത്തു.

ഈ മാസം ഇത് രണ്ടാം തവണയാണ് ഹൂതി സൈന്യം മക്കയെ ലക്ഷ്യമാക്കി മിസൈലാക്രമണം നടത്തുന്നത്. ഒക്ടോബര്‍ ഒമ്പതിന് മക്ക നഗരത്തിന് 40 കി.മീറ്റര്‍ അകലെ ത്വാഇഫില്‍വെച്ച് സഖ്യസേന മിസൈല്‍ തകര്‍ത്തിരുന്നു. മക്കയെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തിനെതിരെ ലോകനേതാക്കള്‍ ഒന്നടങ്കം രംഗത്തുവന്നു. സാമൂഹികമാധ്യമങ്ങളിലും ഇത് വലിയ ചര്‍ച്ചയായി.

ലോക മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന ആക്രമണമായാണ് സംഭവം വിലയിരുത്തപ്പെട്ടത്. വ്യാഴാഴ്ച രാത്രി നജ്റാന്‍ അതിര്‍ത്തിയിലും മിസൈല്‍ പതിച്ചിരുന്നതായി സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. യമന്‍ അതിര്‍ത്തിയായ ജീസാന്‍, നജ്റാന്‍ പ്രവിശ്യകളില്‍ കഴിഞ്ഞയാഴ്ചത്തെ വെടിനിര്‍ത്തലിനു ശേഷം പല തവണ മിസൈലാക്രമണമുണ്ടായി. കഴിഞ്ഞദിവസം നജ്റാന്‍ അതിര്‍ത്തിയില്‍ ഹൂതി മിസൈല്‍ പതിച്ച് ബംഗ്ളാദേശ് പൗരന്‍ മരിക്കുകയും പാകിസ്താന്‍ സ്വദേശിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തൊട്ടുമുമ്പ് യമന്‍ അതിര്‍ത്തിയില്‍നിന്ന് ആക്രമണം നടത്തിയ വിമത സൈന്യത്തെ സഖ്യസേന തുരത്തിയിരുന്നു. സേനയുടെ പ്രത്യാക്രമണത്തില്‍ ഏഴ് ഹൂതി വിമതര്‍ കൊല്ലപ്പെടുകയും ചെയ്തു. നജ്റാനിലും ജീസാനിലും നിത്യേനയെന്നോണം മിസൈലും ഷെല്ലുകളും പതിക്കുന്നുണ്ട്. സഖ്യസേനയുടെ ചെറുത്തുനില്‍പുകൊണ്ടാണ് അപകടങ്ങള്‍ ഒഴിവാകുന്നത്. ആയിരക്കണക്കിന് ഹൂതികള്‍ക്ക് ഇറാന്‍ പരിശീലനം നല്‍കുന്നതായി യമന്‍ പ്രധാനമന്ത്രി അഹ്മദ് ഉബൈദ് ബിന്‍ ദഅ്ര്‍ പറഞ്ഞു.

2015 മാര്‍ച്ച് 26ന് യുദ്ധം തുടങ്ങുന്നതിനുമുമ്പുതന്നെ യമനിലെ വിമതസൈന്യത്തിന് ഇറാന്‍ ആയുധങ്ങളും പരിശീലനവും നല്‍കിയിരുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.  യമനിലേക്കുള്ള ഇറാനിയന്‍ ആയുധക്കപ്പല്‍ നാലുതവണ തടഞ്ഞതായി യു.എസ് വൈസ് അഡ്മിറല്‍ കെവിന്‍ ഡൊനെഗന്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഹൂതികള്‍ക്ക് ഇറാന്‍ നല്‍കുന്ന സഹായം നിര്‍ത്തണമെന്ന് സൗദി അറേബ്യ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

Tags:    
News Summary - Saudi Arabia intercepts ballistic missile fired by Houthi rebels into holy Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.