റിയാദ്: അതിർത്തി നുഴഞ്ഞുകയറ്റക്കാരും തൊഴിൽ, താമസ നിയമലംഘകരുമായ വിദേശികൾക്ക് സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ചു. അവസരം വിനിയോഗിച്ച് രാജ്യം വിടാത്തവരെ കണ്ടെത്താൻ തിങ്കളാഴ്ച രാജ്യത്തിെൻറ മദീന, നജ്റാൻ തുടങ്ങിയ വിവിധ പ്രവിശ്യകളിൽ കർശന പരിശോധന ആരംഭിക്കുകയും ചെയ്തു. യമൻ അതിർത്തിയോട് ചേർന്നുള്ള സൗദി പട്ടണമായ നജ്റാനിൽ നടന്ന പരിശോധനയിൽ നിരവധി പേർ പിടിയിലായി. ‘നിയമ ലംഘകരില്ലാത്ത രാജ്യം’ എന്ന ലക്ഷ്യത്തോടെ സൽമാൻ രാജാവിെൻറ നിർദേശാനുസരണം ഇൗ വർഷം മാർച്ച് 19ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് ഇളവുകളോടെ അനധികൃതർക്ക് രാജ്യം വിടാനുള്ള അവസരമാണ് നൽകിയത്.
ഇഖാമ കാലാവധി കഴിഞ്ഞവർ, തൊഴിൽ വിസയിൽ വന്ന ശേഷം ഇഖാമ എടുക്കാത്തവർ, ഹജ്ജ്, ഉംറ, സന്ദർശന വിസകളിൽ വന്ന് കാലാവധി കഴിഞ്ഞിട്ടും മടങ്ങാത്തവർ, ‘ഹുറൂബ്’ ഗണത്തിൽപെട്ടവർ, നിയമാനുസൃതമല്ലാതെ രാജ്യത്തേക്ക് കടന്നവർ (അതിർത്തി നുഴഞ്ഞുകയറ്റക്കാർ) ഉൾപ്പെടെ മുഴുവൻ നിയമലംഘകർക്കും സാമ്പത്തിക പിഴയോ തടവുശിക്ഷയോ ഇല്ലാതെ സ്വദേശങ്ങളിലേക്ക് സാധാരണ യാത്രക്കാരെ പോലെ മടങ്ങാനാണ് കാമ്പയിൻ വഴിയൊരുക്കിയത്. അങ്ങനെ പോകുന്നവർക്ക് പുതിയ വിസയിൽ തിരികെ വരാൻ വിലക്കുമില്ല. ഇതിനകം 12,000ത്തോളം ആളുകളാണ് പുതിയ തൊഴിൽ വിസയിൽ തിരിച്ചെത്തിയത്. ആദ്യം മൂന്ന് മാസത്തേക്കാണ് കാമ്പയിൻ പ്രഖ്യാപിച്ചിരുന്നതെങ്കിലും വിദേശരാജ്യങ്ങളുടെ എംബസികളുടെ അഭ്യർഥന പ്രകാരം ഒരു മാസം കൂടി നീട്ടിനൽകുകയായിരുന്നു. ജൂൺ 25 മുതലാണ് ഒരു മാസം കൂടി നീട്ടി നൽകിയത്. ആ കാലയളവാണ് ശവ്വാൽ 30ഒാടെ (ഹിജ്റ) അവസാനിച്ചത്. 30,000ത്തിലേറെ ഇന്ത്യാക്കാരുൾപ്പെടെ അഞ്ചുലക്ഷത്തോളം വിദേശികൾ ഇൗ അവസരം വിനിയോഗിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങി.
മദീന മേഖലയിൽനിന്ന് മാത്രം നാലുമാസത്തിനിടെ 41428 നിയമലംഘകർ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങിയതായി ജവാസാത്ത് മേഖല മേധാവി മേജർ ജനറൽ ഡോ. ഖാലിദ് അൽഹാവിഷ് അറിയിച്ചു. അവസാന ദിവസമായ തിങ്കളാഴ്ചയും റിയാദിലെ ഇന്ത്യൻ എംബസിയിലും ഒൗട്ട്പാസ് വാങ്ങാൻ ആളുകളെത്തി. അമ്പതോളം ആളുകൾക്ക് താൽക്കാലിക പാസ്പോർട്ട് (ഇ.സി) നൽകി. രാവിലെ അപേക്ഷ നൽകിയവർക്ക് വൈകീട്ട് തന്നെ ഇ.സി കൊടുക്കാനുള്ള അടിയന്തര നടപടിയാണ് അധികൃതർ സ്വീകരിച്ചത്. അവസാന ദിവസവും രാജ്യത്തെ വിവിധ നാടുകടത്തൽ കേന്ദ്രങ്ങളിൽ (തർഹീൽ) എക്സിറ്റ് വിസക്ക് വേണ്ടി എത്തിയവരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. തിങ്കളാഴ്ച മുതൽ പാസ്പോർട്ട് വിഭാഗം പൊലീസിനെ അഞ്ചു വിഭാഗങ്ങളായി തിരിച്ച് നജ്റാൻ മേഖലയിലെ കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് ഭാഗങ്ങളിലും നഗര മധ്യത്തിലും പരിശോധനക്ക് നിയോഗിച്ചതായി ജവാസാത്ത് മേഖല മേധാവി മേജർ ജനറൽ സാലെഹ് ബിൻ അലി അൽഗലൗദ് അറിയിച്ചു. രാവിലെ എട്ട് മുതൽ 12 വരെയുള്ള സമയത്തിനിടയിലും ഉച്ചക്ക് ശേഷം രാത്രി 10 വരെയുള്ള സമയത്തിനിടയിലും രണ്ടു മണിക്കൂർ വീതമാണ് പരിശോധന. ആദ്യ ദിവസത്തെ പരിശോധനയിൽ തന്നെ നിരവധി പേർ പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.