ജിദ്ദ: സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്‍ ചുതലയേറ്റു. അമീര്‍ മുഹമ്മദിനുള്ള അനുസരണ പ്രതിജ്ഞാചടങ്ങ് മക്കയില്‍ നടന്നു. പണ്ഡിതന്‍മാരും രാജ കുടുംബാഗങ്ങളും അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു. ബുധനാഴ്ച രാത്രി തറാവീഹ് നമസ്കാരത്തിന് ശേഷം മക്കയിലെ സഫ കൊട്ടാരത്തിലായിരുന്നു അനുസരണ പ്രതിജ്ഞ ചടങ്ങ് (ബൈഅത്ത്) നടന്നത്. മസ്ജിദുല്‍ ഹറാമിനോട് ചേര്‍ന്നുള്ള സഫ കൊട്ടാരം അപൂര്‍വ്വമായാണ് ബൈഅത്ത് ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാറുള്ളത്. സൗദി ഉന്നത പണ്ഡിതസഭ അധ്യക്ഷനും ഗ്രാന്‍ഡ് മുഫ്തിയുമായ ശൈഖ് അബ്ദുൽ അസീസ് ബിന്‍ അബ്ദുല്ല ആലു ശൈഖിെൻറ സംസാരത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ആദ്യം ബൈഅത്ത് ചെയ്തതും ഗ്രാന്‍ഡ് മുഫ്തിയായിരുന്നു.
തുടര്‍ന്ന് രാജകുടുംബാഗങ്ങളും മന്ത്രിമാരും ഭരണ, സൈനിക രംഗത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉന്നത പണ്ഡിത സഭ അംഗങ്ങളും ഹറം ഇമാമുമാരും അമീര്‍ മുഹമ്മദിന് ബൈഅത്ത് ചെയ്തു. രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ അമീർ മുഖ്രിൻ ബിൻ അബ്ദുൽ അസീസ്, അമീർ അബ്ദുൽ ഇലാഹ്ബിൻ അബ്ദുൽ അസീസ് ഉള്‍പ്പെടെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ പൗരന്‍മാര്‍ക്ക് ബൈഅത്ത് ചെയ്യാന്‍ പതിമൂന്ന് പ്രവിശ്യ ആസ്ഥാനങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിനിധീകരിച്ച് ഗവർണര്‍മാര്‍ ബൈഅത്ത് സ്വീകരിച്ചു.
പുതുതായി നിയമിതരായ ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ്, ഇറ്റാലിയിലെ അംബാസഡര്‍ അമീർ ഫൈസൽ ബിൻ സത്വാം, ജർമനിയിലെ അംബാസഡര്‍ അമീർ ഖാലിദ് ബിൻ ബന്ദർ, അൽജൗഫ് മേഖല അസിസ്റ്റൻറ് ഗവർണര്‍ അമീർ അബ്ദുൽ അസീസ് ബിൻ ഫഹദ്തുടങ്ങിയവര് സല്‍മാന്‍ രാജാവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.