ജിദ്ദ: രാജ്യത്തെ വ്യോമയാന ശൃംഖല ശക്തിപ്പെടുത്തുന്നതിലും ആഭ്യന്തര സർവിസുകൾ വ്യാപിപ്പിക്കുന്നതിലും നിർണായക ചുവടുവെപ്പുമായി സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർ’ പ്രവർത്തനം ആരംഭിച്ചു. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ആഭ്യന്തര സർവിസിനാണ് ഞായറാഴ്ച തുടക്കമായത്.
രാജ്യത്തിനകത്തെ വ്യോമബന്ധം കൂടുതൽ സുഗമമാക്കുന്നതിനും വർധിച്ചുവരുന്ന യാത്രാവശ്യങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും ഈ പുതിയ തുടക്കം വലിയ തോതിൽ സഹായകരമാകും. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ കീഴിലുള്ള റിയാദ് എയർ, ആദ്യഘട്ട ആഭ്യന്തര-അന്തർദേശീയ സർവിസുകളുടെ ഭാഗമായാണ് റിയാദിനും ജിദ്ദക്കും ഇടയിലുള്ള വിമാന സർവിസുകൾക്ക് തുടക്കം കുറിച്ചത്.
സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സാമ്പത്തിക-വിനോദസഞ്ചാര കേന്ദ്രങ്ങളായ റിയാദിനെയും ജിദ്ദയെയും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാസൗകര്യങ്ങൾ ഗണ്യമായി വർധിക്കും. കൂടാതെ, നിലവിൽ ആഭ്യന്തര റൂട്ടുകളിലുള്ള ഉയർന്ന യാത്രാ ഡിമാൻഡ് നിറവേറ്റാനും ഇതിലൂടെ സാധിക്കും.
അത്യാധുനിക ‘ബോയിംഗ് 787-9 ഡ്രീംലൈനർ’ വിമാനങ്ങൾ എയർലൈൻ ശൃംഖലയുടെ ഭാഗമായതോടെ, പ്രമുഖ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് വിതരണവും റിയാദ് എയർ ആരംഭിച്ചിട്ടുണ്ട്. ജിദ്ദക്ക് പുറമെ കെയ്‌റോ, ദുബൈ, മാഡ്രിഡ്, മാഞ്ചസ്റ്റർ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള സർവിസുകളാണ് ആദ്യഘട്ടത്തിൽ കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഘട്ടം ഘട്ടമായി തങ്ങളുടെ വ്യോമ ശൃംഖല വിപുലീകരിക്കാനാണ് എയർലൈൻ നിലവിൽ പദ്ധതിയിടുന്നത്.
2030 ഒാടെ തലസ്ഥാനമായ റിയാദിനെ ലോകമെമ്പാടുമുള്ള നൂറിലധികം നഗരങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് കമ്പനിയുടെ അന്തിമ ലക്ഷ്യം. ഇത് ആഗോള വ്യോമയാന-ലോജിസ്റ്റിസ്റ്റിക്സ് രംഗത്ത് സൗദി അറേബ്യയുടെ സ്ഥാനം കൂടുതൽ സുദൃഢമാക്കാൻ സഹായിക്കും. വരും ദിവസങ്ങളിൽ കൂടുതൽ ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസുകൾ വ്യാപിപ്പിക്കുന്നതിന് മുന്നോടിയായുള്ള റിയാദ് എയറിെൻറ ഏറ്റവും സുപ്രധാനമായ പ്രവർത്തന തുടക്കമായാണ് ജിദ്ദയിൽ നിന്നുള്ള ഈ ആഭ്യന്തര സർവിസിനെ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.