റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർ’ തങ്ങളുടെ അന്താരാഷ്ട്ര ശൃംഖല വിപുലീകരണത്തിെൻറ ഭാഗമായി മൂന്ന് പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂടി പ്രഖ്യാപിച്ചു. സൗദിയിലെ പ്രമുഖ നഗരമായ ജിദ്ദ, സ്പെയിനിലെ മാഡ്രിഡ്, ബ്രിട്ടണിലെ മാഞ്ചസ്റ്റർ എന്നിവയാണ് പുതുതായി പട്ടികയിൽ ഇടംപിടിച്ച നഗരങ്ങൾ.
നേരത്തെ പ്രഖ്യാപിച്ച ലണ്ടൻ, കെയ്‌റോ, ദുബൈ എന്നീ നഗരങ്ങൾക്ക് പുറമെയാണിത്. റിയാദിൽ നിന്ന് ആഗോള നഗരങ്ങളിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള കമ്പനിയുടെ തന്ത്രപരമായ നീക്കമായാണ് ഈ പ്രഖ്യാപനത്തെ വിലയിരുത്തുന്നത്. 2030-ഓടെ ലോകമെമ്പാടുമുള്ള നൂറിലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുക എന്നതാണ് റിയാദ് എയറിെൻറ പ്രഖ്യാപിത ലക്ഷ്യം.
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് (പി.ഐ.എഫ്) കീഴിലുള്ള സ്വതന്ത്ര സ്ഥാപനമായാണ് റിയാദ് എയർ പ്രവർത്തിക്കുന്നത്. രാജ്യത്തെ ആഗോള വ്യോമയാന-ലോജിസ്റ്റിക്സ് ഹബ്ബായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പ്രവർത്തനം. വരും വർഷങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര യാത്രാരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് റിയാദ് എയർ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.