മദീന: മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന തീർഥാടകർക്കായി ഹജ്ജ് സീസണിലെ പുതിയ സമയക്രമവും മാർഗനിർദേശങ്ങളും ഇരുഹറം പരിപാലന അതോറിറ്റി പ്രഖ്യാപിച്ചു. ഹജ്ജ് വേളയിൽ സന്ദർശകരുടെ തിരക്ക് വ്യവസ്ഥാപിതമാക്കുന്നതിനും പോക്കുവരവുകൾ സുഗമമാക്കുന്നതിനുമായാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
റൗദ സന്ദർശനം സുഗമമാക്കാൻ തീർഥാടകർ ഔദ്യോഗിക ആപ്പായ ‘നുസുക്’ വഴി മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. തീർഥാടകരുടെ സൗകര്യാർഥം പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ സമയക്രമമാണ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ളത്. സാധാരണ ദിവസങ്ങളിൽ പുരുഷന്മാർക്ക് ദിവസേന പുലർച്ചെ രണ്ട് മുതൽ ഫജ്ർ നമസ്കാരം വരെയും, തുടർന്ന് രാവിലെ 11.20 മുതൽ ഇശാഅ് നമസ്കാരം വരെയുമായിരിക്കും സന്ദർശന സമയം.
ഇതേ ദിവസങ്ങളിൽ സ്ത്രീകൾക്ക് സുബ്ഹി നമസ്കാരത്തിന് ശേഷം രാവിലെ 11 വരെയും, രാത്രി ഇശാഅ് നമസ്കാരത്തിന് ശേഷം പുലർച്ചെ രണ്ട് വരെയുമുള്ള രണ്ട് സമയങ്ങളിലാണ് സന്ദർശനാനുമതി ഉള്ളത്. എന്നാൽ വെള്ളിയാഴ്ചകളിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും സന്ദർശന സമയത്തിൽ മാറ്റമുണ്ടാകും. വെള്ളിയാഴ്ചകളിൽ പുരുഷന്മാർക്ക് പുലർച്ചെ രണ്ട് മുതൽ സുബ്ഹി നമസ്കാരം വരെയും, പിന്നീട് രാവിലെ ഒമ്പത് മുതൽ രാത്രി ഇശാഅ് നമസ്കാരം വരെയുമായിരിക്കും പ്രവേശനം അനുവദിക്കുക. വെള്ളിയാഴ്ചകളിൽ സ്ത്രീകളുടെ സന്ദർശന സമയം സുബ്ഹി നമസ്കാരത്തിന് ശേഷം രാവിലെ ഒമ്പത് വരെയും, തുടർന്ന് രാത്രി ഇശാഅ് നമസ്കാരത്തിന് ശേഷം പുലർച്ചെ രണ്ട് വരെയുമായിരിക്കുമെന്നും അതോറിറ്റി അറിയിച്ചു. പ്രവാചക നഗരിയിലെത്തുന്ന വിശ്വാസികൾക്ക് ആത്മീയവും സുഖകരവുമായ അന്തരീക്ഷത്തിൽ പ്രാർത്ഥനകളും മതപരമായ ചടങ്ങുകളും നിർവഹിക്കാൻ നുസുക് ആപ്പ് വഴിയുള്ള മുൻകൂർ ബുക്കിങ്ങും സുരക്ഷാ നിയന്ത്രണങ്ങളും പൂർണമായും പാലിക്കണമെന്ന് ഇരുഹറം പരിപാലന അതോറിറ്റി വാർത്തക്കുറിപ്പിൽ പ്രത്യേകം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.