മലപ്പുറം കോട്ടക്കൽ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി

യാംബു: രണ്ടര പതിറ്റാണ്ട് കാലമായി പ്രവാസിയായിരുന്ന മലയാളി യാംബുവിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം കോട്ടക്കൽ കുനിക്കകത്ത് വീട്ടിൽ മുസ്തഫ (53) ആണ് ഞായറാഴ്ച്ച വൈകുന്നേരം യാംബു ടൗണിലെ താമസസ്ഥലത്ത് മരിച്ചത്. യാംബുവിൽ സന്ദർശനത്തിന് എത്തിയിരുന്ന കുടുംബത്തോടൊപ്പം നാട്ടിൽ പോയിരുന്ന മുസ്തഫ ഒരാഴ്‌ച മുമ്പാണ് തിരിച്ചെത്തിയത്. ജോട്ടൻ പെയിന്റ് നിർമാണ കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായി പത്ത് വർഷമായി സേവനം ചെയ്യുകയായിരുന്നു. നേരത്തേ 18 വർഷം ജിദ്ദയിൽ ജോലി ചെയ്ത ശേഷമാണ് ഇദ്ദേഹം യാംബുവിലെത്തിയത്.

ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം തോന്നിയ മുസ്തഫ ആശുപത്രിയിൽ ചികിത്സ തേടി മരുന്ന് വാങ്ങിയിരുന്നു. വൈകീട്ട് ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടയിലായിരുന്നു മരണം എന്നാണ് അനുമാനിക്കുന്നത്. അടുത്ത റൂമിലെ സുഹൃത്ത് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഇദ്ദേഹം ഫ്ലാറ്റിൽ മരിച്ചു കിടക്കുന്നത് കണ്ടത്. പൊലീസെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം യാംബു ജനറൽ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

പരേതരായ കുനിക്കകത്ത് കുഞ്ഞിമൊയ്തീൻ - ബീയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ, മക്കൾ: മുഹമ്മദ് ഷാനിബ്, മുഹമ്മദ് ഷാദിൽ, സഫ്‌വാന യാസ്മിൻ, മരുമകൻ: അബ്ദുൽ അസീസ് മാറാക്കര, സഹോദരങ്ങൾ: കമ്മു, അബ്ദുസ്സലാം, പാത്തു, ആയിഷ, ഖദീജ, മൈമൂന.

വിവരമറിഞ്ഞു ജിദ്ദയിലുള്ള സഹോദരങ്ങളുടെ മക്കളും മറ്റു ബന്ധുക്കളും യാംബുവിലെത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ 'ഗൾഫ് മാധ്യമ' ത്തോട് പറഞ്ഞു. കമ്പനി അധികൃതരും ബന്ധുക്കളും സാമൂഹിക, സന്നദ്ധ പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.