മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടക പ്രവാഹം തുടരുന്നു. തിങ്കളാഴ്ച ജയ്പൂരിൽ നിന്നുള്ള ആദ്യ സംഘം ഉൾപ്പെടെ 12 വിമാനങ്ങളിലായി ആയിരക്കണക്കിന് തീർത്ഥാടകരാണ് മദീനയിലെത്തിയത്. ഇതോടെ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ സൗദിയിലെത്തിയവരുടെ എണ്ണം പതിനായിരം പിന്നിട്ടു. ചൊവ്വാഴ്ച 13 വിമാനങ്ങളിൽ കൂടി തീർത്ഥാടകർ എത്തുന്നുണ്ട്.
കേരളത്തിൽ നിന്നുള്ള കൂടുതൽ സ്വകാര്യ ഗ്രൂപ്പുകളും ഇതിനോടകം മക്കയിൽ എത്തിച്ചേർന്നിട്ടുണ്ട്. ആയിരത്തിലധികം മലയാളി തീർത്ഥാടകരാണ് വിവിധ സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിൽ ഇതിനകം പുണ്യഭൂമിയിലെത്തിയത്. ജിദ്ദ വിമാനത്താവളം വഴിയാണ് സ്വകാര്യ തീർത്ഥാടകർക്ക് യാത്ര ക്രമീകരിച്ചിരിക്കുന്നത്. മക്കയിലെത്തുന്ന ഹാജിമാർ വിശ്രമത്തിന് ശേഷം ഉംറ കർമങ്ങൾ പൂർത്തിയാക്കി വരുന്നു.
ഹറമിലും പരിസരത്തും നിയന്ത്രണങ്ങൾ ശക്തമാക്കിയതിനാൽ തിരക്ക് കുറവാണെന്നും, ഇത് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഉംറ പൂർത്തിയാക്കാൻ സഹായിക്കുന്നുണ്ടെന്നും തീർത്ഥാടകർ അറിയിച്ചു. ആദ്യഘട്ടത്തിലെത്തിയ സ്വകാര്യ ഗ്രൂപ്പുകളിലെ ഹാജിമാർക്ക് ഹറമിനോട് ചേർന്നുള്ള ഹോട്ടലുകളിലാണ് താമസം ഒരുക്കിയിരിക്കുന്നത്.
പ്രാർഥനകൾക്കും ആരാധനകൾക്കും സൗകര്യപ്രദമായ ഇടങ്ങളിൽ താമസം ലഭിച്ചതിെൻറ ആശ്വാസത്തിലാണ് തീർത്ഥാടകർ. മൂന്നാഴ്ചയോളം മക്കയിൽ തുടരുന്ന ഹാജിമാർ, ഈ സമയത്തിനുള്ളിൽ ഒന്നിലധികം ഉംറകൾ നിർവഹിക്കാനും മക്കയിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിക്കാനും സമയം കണ്ടെത്തും. ഗ്രൂപ്പ് അമീറുമാരുടെ നേതൃത്വത്തിൽ പ്രത്യേക ബസ്സുകളിലാണ് സിയാറത്തുകൾ (സന്ദർശനം) ക്രമീകരിച്ചിരിക്കുന്നത്.
ഹജ്ജ് കർമങ്ങൾക്ക് മുന്നോടിയായി ഭൂരിഭാഗം സ്വകാര്യ ഹാജിമാരും പത്ത് ദിവസത്തെ സന്ദർശനത്തിനായി മദീനയിലേക്ക് തിരിക്കും. തുടർന്ന് ഹജ്ജിന് തൊട്ടടുത്ത ദിവസങ്ങളിൽ മക്കയിൽ തിരിച്ചെത്തി പ്രധാന കർമ്മങ്ങളിൽ പ്രവേശിക്കും. ഹജ്ജ് പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവരുടെ മടക്കയാത്രയും ആരംഭിക്കും. ഇത്തവണ വിവിധ അംഗീകൃത സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിലായി ആകെ 52,507 തീർത്ഥാടകരാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.