മക്ക: ഹജ്ജ്-ഉംറ തീർത്ഥാടകർക്ക് മികച്ച സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി ഹജ്ജ്-ഉംറ മന്ത്രാലയം ‘നുസ്ക് കാർഡ്’ വഴി പ്രത്യേക ഓഫറുകളും ഇളവുകളും പ്രഖ്യാപിച്ചു. തീർത്ഥാടന അനുഭവം കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് മന്ത്രാലയം ഈ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.
രാജ്യത്തെ പ്രമുഖ ദേശീയ സ്ഥാപനങ്ങളുമായി ചേർന്നാണ് നുസ്ക് കാർഡ് ഉടമകൾക്ക് വിപുലമായ ഓഫറുകൾ ഉറപ്പാക്കുന്നത്. റീട്ടെയിൽ വ്യാപാരം, ഗതാഗതം, കാറ്ററിങ്, ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, വിനോദം തുടങ്ങിയ മേഖലകളിലെ മുൻനിര സ്ഥാപനങ്ങൾ ഈ പദ്ധതിയുടെ ഭാഗമാകും.
‘നുസ്ക്’ പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഈ സ്ഥാപനങ്ങൾ വഴി ഗുണമേന്മയുള്ള സേവനങ്ങളും സവിശേഷമായ ഇളവുകളും തീർത്ഥാടകർക്ക് ലഭ്യമാക്കും. ഹജ്ജ് മന്ത്രാലയത്തിനും ബിസിനസ് സമൂഹത്തിനും ഇടയിലുള്ള സുപ്രധാന കണ്ണിയായി വാണിജ്യ ചേംബറുകൾ ഈ പദ്ധതിയിൽ പ്രവർത്തിക്കുന്നു.
പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിനും തീർത്ഥാടകർക്കായി ഒരുക്കിയിട്ടുള്ള വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും നുസ്ക് കാർഡ് നിർബന്ധമാണ്. തീർത്ഥാടകരുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായി പ്രവർത്തിക്കുന്ന ഈ കാർഡ്, ഹജ്ജ് കർമങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും പൂർത്തിയാക്കാൻ സഹായിക്കുന്നു.
സൗദിയിൽ എത്തുന്ന സമയം മുതൽ പുണ്യസ്ഥലങ്ങളിലെ താമസം കഴിഞ്ഞ് മടങ്ങുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഈ കാർഡ് കൈവശം വെക്കണമെന്ന് മന്ത്രാലയം നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ തീർത്ഥാടകർക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ ആരാധനാകർമങ്ങൾ നിർവഹിക്കാൻ സാധിക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.