മക്ക: വിശുദ്ധ കഅ്ബാലയത്തിൽ അണിയിക്കാനുള്ള പുതിയ ‘കിസ്‌വ’ (കഅ്ബയെ പുതപ്പിക്കുന്ന വസ്ത്രം) ഔദ്യോഗികമായി കൈമാറി. സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ആണ് കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരായ ശൈബി കുടുംബത്തിന് പുതിയ കിസ്‌വ കൈമാറിയത്.
വരാനിരിക്കുന്ന ഹിജ്റ വർഷാരംഭമായ മുഹറം ഒന്നിന് (ജൂൺ 16) പുതിയ കിസ്‌വ കഅ്ബയെ അണിയിക്കും. ചടങ്ങിൽ ഹജ്ജ്-ഉംറ മന്ത്രിയും ഇരുഹറം പരിപാലന ജനറൽ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. തൗഫീഖ് അൽറബീഅ, കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ അബ്ദുൽ മലിക് ബിൻ ത്വാഹാ അൽശൈബി എന്നിവർ ഔദ്യോഗിക കൈമാറ്റ രേഖകളിൽ ഒപ്പുവെച്ചു. മക്കയിലെ കിങ് അബ്ദുൽ അസീസ് കോംപ്ലക്സിൽ വെച്ചായിരുന്നു കിസ്‌വയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
മികച്ച രീതിയിലുള്ള ഇസ്‌ലാമിക കാലിഗ്രാഫിയും അലങ്കാരങ്ങളും ഉൾക്കൊള്ളുന്ന 16 കഷണങ്ങൾ ചേർത്താണ് കിസ്‌വ തയ്യാറാക്കിയിരിക്കുന്നത്. പൂർണമായും പ്രകൃതിദത്തമായ കറുത്ത പട്ടിൽ നെയ്തെടുത്ത ഈ വസ്ത്രത്തിന് 14 മീറ്റർ ഉയരമുണ്ട്. കഅ്ബയുടെ മുകൾഭാഗത്തെ മൂന്നിലൊന്ന് ഭാഗത്തായി വശങ്ങളിൽ 95 സെൻറിമീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള സ്വർണ ബെൽറ്റ് (ഹിസാം) ഇതിലുണ്ട്.
സ്വർണ, വെള്ളി നൂലുകളാൽ ഖുർആൻ വാക്യങ്ങൾ അതീവ മനോഹരമായി ഇതിൽ നെയ്തു ചേർത്തിരിക്കുന്നു. ഇരുഹറമുകളുടെ സേവനത്തിനും വിശുദ്ധ കഅ്ബാലയത്തിെൻറ പരിപാലനത്തിനുമായി സൗദി ഭരണകൂടം നൽകുന്ന സമാനതകളില്ലാത്ത ശ്രദ്ധയും പ്രതിബദ്ധതയും വിളിച്ചോതുന്ന ഒരു മികച്ച കലാസൃഷ്ടി കൂടിയാണ് ഈ പുതിയ കിസ്‌വ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.