റിയാദ്: ഫൈനൽ എക്സിറ്റിൽ ചൊവ്വാഴ്ച നാട്ടിലെത്തേണ്ട മലയാളി റിയാദിൽ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി കുരിശുംമൂട്ടിൽ പരേതനായ തെക്കാടിയിൽ ഹമീദിെൻറ മകൻ റഷീമോനാണ് (43) തിങ്കളാഴ്ച ഹൃദയാഘാതം മൂലം ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. ഫൈനൽ എക്സിറ്റിൽ പോകാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ റഷീമോൻ രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ഇഞ്ചക്ഷനെടുത്ത ശേഷം തിരികെ താമസസ്ഥലത്തേക്ക് നടക്കുന്നതിനിടയിൽ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിെൻറ താഴത്തെ നിലയിലെത്തിയപ്പോൾ തളർച്ച തോന്നി നിലത്തിരുന്നു. ആ ഇരുപ്പിൽ തന്നെ മരണം സംഭവിച്ചു. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. 16 വർഷമായി റിയാദിലുള്ള ഇദ്ദേഹം രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. അതിന് ശേഷം ഇഖാമ പുതുക്കാൻ കഴിഞ്ഞിരുന്നില്ല.
ഒടുവിൽ ഇന്ത്യൻ എംബസിയിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റ് വാങ്ങിയാണ് നാട്ടിലേക്ക് മടങ്ങാൻ ഒരുക്കം നടത്തിയത്. പുലർച്ചെ 2.30ക്കുള്ള വിമാനത്തിൽ റിയാദിൽ നിന്ന് പുറപ്പെട്ട് രാവിലെ നാട്ടിലെത്താനായിരുന്നു തീരുമാനം. അതിനിടയിലാണ് മരണമെത്തിയത്. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും മരുന്നുകഴിച്ചിരുന്നു. ഭാര്യ: ഷഫീന. മക്കൾ: ഫാത്വിമ, ഖദീജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.