അൽ ഖോബാറിൽ ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച വാക്കത്തൺ
അൽ ഖോബാർ: സൗദി അറേബ്യയുടെ കായിക-ആരോഗ്യ ഭൂപടത്തിൽ പുതിയ ചരിത്രമെഴുതി അൽ ഖോബാർ ലുലു വാക്കത്തൺ. ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച പരിപാടിയിൽ 22,000ത്തിലധികം ആളുകളാണ് ഒരേ മനസ്സോടെ അണിനിരന്നത്. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായ ഈ കായിക മാമാങ്കം, സൗദിയുടെ സുസ്ഥിര വികസന കാഴ്ചപ്പാടുകൾക്കും ആരോഗ്യപൂർണമായ ജീവിതശൈലിക്കും കരുത്തുപകരുന്നതായി.
അൽ ഖോബാർ മുനിസിപ്പാലിറ്റിയുടെയും കായിക മന്ത്രാലയത്തിന്റെയുമടക്കം പിന്തുണയോടെ സംഘടിപ്പിച്ച വാക്കത്തോൺ ദേശസ്നേഹം, ആരോഗ്യം, സുസ്ഥിര വികസനം തുടങ്ങി സൗദിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിയ്ക്കുന്നത് കൂടിയായിരുന്നു. അൽ ഖോബാർ ന്യൂ കോർണിഷിൽ നടന്ന ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. അൽ ഖോബാർ മുനിസിപ്പാലിറ്റി മേധാവി മെഷൽ അൽ ഹർബി, കിഴക്കൻ പ്രവിശ്യ കായിക വകുപ്പ് ഡയറക്ടർ താരീഖ് അൽ ഖഹ്തനി എന്നിവരുടെ പൂർണ സഹകരണത്തോടെയാണ് മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള വാക്കത്തോൺ സംഘടിപ്പിച്ചത്.
കേവലം ഒരു നടത്തം എന്നതിലുപരി, സാംസ്കാരിക വിനിമയത്തിനുള്ള വേദി കൂടിയായി വാക്കത്തോൺ മാറി. അറബിക് നൃത്തം, സംഗീത വിരുന്ന്, ഡൊണട്ട് ഡാൻസ്, വയലിൻ പെർഫോമൻസ് എന്നിവ കാണികൾക്ക് ആവേശം പകർന്നു. അറബിക് നൃത്ത-സംഗീത വിരുന്നും, ഡൊണട്ട് ഡാൻസും, വയലിൻ പ്രകടനവും പങ്കെടുക്കാനെത്തിയവർക്ക് ആവേശം പകർന്നു. സൗദിയുടെ കരകൗശല പാരമ്പര്യത്തിന്റെ പ്രതീകമായ ‘ഖദ്ര’ എന്ന മാസ്കറ്റ് വാക്കത്തോണിലെ പ്രധാന ആകർഷണമായിരുന്നു. ഖദ്രയ്ക്കൊപ്പം ഫോട്ടോയെടുക്കാൻ കുട്ടികളും മുതിർന്നവരും ഒരുപോലെ തിരക്ക് കൂട്ടി.
മാസ്റ്റർ കാർഡ്, നാഡ, റേഡിയോ മിർച്ചി, അൽ യൗമും ഉൾപ്പെടെ നിരവധി പ്രമുഖ ബ്രാൻഡുകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി. പരിസ്ഥിതി സംരക്ഷണവും ആരോഗ്യപൂർണമായ സമൂഹവും ലക്ഷ്യമിട്ടുള്ള സൗദി അറേബ്യയുടെ വിഷൻ 2030-നോടുള്ള ലുലുവിന്റെ പ്രതിബദ്ധതയാണ് ഈ വാക്കത്തോണിലൂടെ പ്രതിഫലിക്കുന്നത് എന്ന് സംഘാടകർ വ്യക്തമാക്കി.
പങ്കെടുത്തവർക്കെല്ലാം ടി-ഷർട്ട്, ക്യാപ്, കുടിവെള്ളം എന്നിവയടങ്ങിയ കിറ്റുകൾ ലുലു വിതരണം ചെയ്തു. യാത്രയിലുടനീളം ലുലു ജീവനക്കാരുടെ പ്രത്യേക സേവനവും ഉറപ്പാക്കിയിരുന്നു. മൂന്ന് കിലോമീറ്റർ ദൂരം വിജയകരമായി പൂർത്തിയാക്കിയവർക്ക് ആകർഷകമായ ഗുഡി ബാഗുകളും സമ്മാനിച്ചു. ഫിറ്റ്നസ്, സംസ്കാരം, പരിസ്ഥിതി ബോധവത്കരണം എന്നിവയുടെ ഏറ്റവും വലിയ ഒത്തുചേരലായ ലുലു വാക്കത്തോൺ, കിഴക്കൻ പ്രവിശ്യ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കായിക സംഗമങ്ങളിലൊന്നായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.