ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ പ്രചാരണ ഉദ്ഘാടനം അഹ്മദ് അനസ് മൗലവി നിർവഹിക്കുന്നു.
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തുന്ന ഖുർആൻ പഠന പദ്ധതി ലേൺ ദി ഖുർആനിന്റെ 2025ലെ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം. നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി അൽമുൽത്തഖി ഓപൺ ഗ്രൗണ്ടിൽ നടന്ന ലേൺ ദി ഖുർആൻ റിയാദ് ഫാമിലി മീറ്റിൽ ജാമിഅ ബുസ്താൻ ഡയറക്ടർ അഹ്മദ് അനസ് മൗലവി പ്രചാരണ ഉദ്ഘാടനം നിർവഹിച്ചു.
മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിൽനിന്നുമുള്ള സ്വാഫാത്ത്, യാസീൻ, ഫാത്വിർ, സബഅ് എന്നീ നാല് അധ്യായങ്ങളെ ആസ്പദമാക്കി നവംബർ 14, വെള്ളിയാഴ്ചയാണ് ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ പരീക്ഷ നടക്കുന്നത്. കുട്ടികൾക്കുള്ള പരീക്ഷ നവംബർ എട്ട് ശനിയാഴ്ചയും, സൗദിതല ഓഫ് ലൈൻ പരീക്ഷ നവംബർ 21 വെള്ളിയാഴ്ചയും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പരീക്ഷയുടെ രജിസ്ട്രേഷനും, ക്ലാസുകളും, മറ്റു വിശദാംശങ്ങളും ലേൺ ദി ഖുർആൻ വെബ്സൈറ്റായ www.learnthequran.org ലൂടെ പഠിതാക്കൾക്കും, പരീക്ഷയിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർക്കും ലഭിക്കും.
റിയാദ് റൗദയിലെ അൽമുൽത്തഖി ഓപൺ ഗ്രൗണ്ടിൽ നടന്ന ലേൺ ദി ഖുർആൻ ഫാമിലി മീറ്റ് ലേൺ ദി ഖുർആൻ ഡയറക്ടർ അബ്ദുൽ ഖയ്യും ബുസ്താനി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ഗൾഫ് ഇസ് ലാഹി കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷതവഹിച്ചു. ഉസാമ മുഹമ്മദ്, അഹ്മദ് അനസ് മൗലവി എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. ഇയാദ് അൻവർ ഖിറാഅത്ത് നടത്തി. അബ്ദുസ്സലാം ബുസ്താനി സ്വാഗതവും അബ്ദുറസാഖ് എടക്കര നന്ദിയും പറഞ്ഞു. ലോകത്ത് എവിടെയുമുള്ള മലയാളം അറിയുന്ന എല്ലാവർക്കും ഒരേസമയം പരീക്ഷയിൽ പങ്കാളികളാകാവുന്ന തരത്തിലാണ് ലേൺ ദി ഖുർആൻ പരീക്ഷയുടെ സമയക്രമവും രീതിയും ക്രമീകരിച്ചിരിക്കുന്നത്.
ലേൺ ദി ഖുർആൻ ഫൈനൽ പരീക്ഷയിലെ ഒന്നാം സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയും, ആദ്യ പത്ത് സ്ഥാനക്കാർക്ക് ഒന്നര ലക്ഷം രൂപയുടെ കാഷ് അവാർഡ് ലഭിക്കും. കെ.എൻ.എം സൗദി നാഷനൽ കമ്മിറ്റി സൗദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലെ ഇസ് ലാഹി സെന്ററുകളിലെയും, ദഅ്വ സെന്ററുകളിലെയും പഠിതാക്കൾക്കും, പരീക്ഷാർഥികൾക്കും പരീക്ഷയിൽ പങ്കെടുക്കുവാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പരീക്ഷ ആവശ്യങ്ങൾക്ക് +9665 3629 1683, +9195 6764 9624, +9665 6250 8011, +9665 5052 4242 എന്നീ നമ്പറുകളിൽ വാട്സ്ആപ് വഴി ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.