റിയാദ്: സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ഔഷധ രൂപങ്ങളിൽ വിപണനം ചെയ്യുന്നതിനെതിരെ നിർമാതാക്കൾക്കും ഇറക്കുമതിക്കാർക്കും മുന്നറിയിപ്പുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ). ആംപൂളുകൾ, മെഡിക്കൽ കുപ്പികൾ, സിറിഞ്ചുകൾ തുടങ്ങിയ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ മാതൃകയിൽ ബാഹ്യ ഉപയോഗത്തിനായുള്ള സൗന്ദര്യവർധക വസ്തുക്കൾ വിപണിയിൽ വിറ്റഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അതോറിറ്റിയുടെ നടപടി.
സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങളും അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് ഫാക്ടറികൾക്കും ഇറക്കുമതിക്കാർക്കും അയച്ച സർക്കുലറിൽ അതോറിറ്റി നിർദേശിച്ചു. സിറിഞ്ചുകളുടെ രൂപത്തിൽ സൗന്ദര്യവർധക വസ്തുക്കൾ വിപണനം ചെയ്യുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്.
ആംപൂളുകൾ, മെഡിക്കൽ വയലുകൾ എന്നിവയുടെ രൂപത്തിലുള്ള ഉൽപ്പന്നങ്ങളുടെ അകത്തെയും പുറത്തെയും പാക്കേജിങിൽ അറബി, ഇംഗ്ലീഷ് ഭാഷകളിൽ വ്യക്തമായി വായിക്കാവുന്ന രീതിയിൽ പ്രത്യേക നിർദേശങ്ങൾ രേഖപ്പെടുത്തണം. ‘സൗന്ദര്യവർധക ഉൽപ്പന്നം - ബാഹ്യ ഉപയോഗത്തിന് മാത്രം’, ‘കുത്തിവെക്കാൻ പാടുള്ളതല്ല’, ‘കണ്ണുകളിൽ പടരാതെ സൂക്ഷിക്കുക’, ‘ജാഗ്രതയോടെ തുറക്കുക’ എന്നീ മുന്നറിയിപ്പുകൾ ലേബലിൽ നിർബന്ധമായും ഉണ്ടായിരിക്കണം.
ഇത്തരം ഉൽപ്പന്നങ്ങൾ കുത്തിവെപ്പിലൂടെയോ ചർമത്തിൽ തുളച്ചുകയറുന്ന മറ്റ് ഉപകരണങ്ങൾ ഉപയോഗിച്ചോ ഉപയോഗിക്കാമെന്ന തരത്തിലുള്ള പരസ്യങ്ങളോ പ്രചാരണങ്ങളോ പാടില്ലെന്നും ഉപഭോക്താക്കളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിലുള്ള പ്രമോഷനുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.