മക്ക: നാട്ടിലെ പ്രളയദുരന്തവാർത്തകൾകേട്ട് പുണ്യഭൂമിയിൽ അത്യുത്കണ്ഠയോടെ മലയാളിഹാജിമാർ. പുണ്യഭൂമിയിലെത്തിയതിെൻറ ആത്മഹർഷം അനുഭവിക്കേണ്ട വേളയിൽ ദുഃഖവാർത്തകൾ മാത്രമാണ് നാട്ടിൽ നിന്ന് വരുന്നത്. കേരളത്തിെൻറ മിക്കഭാഗങ്ങളിൽ നിന്നുമുള്ളവർ ഹജ്ജിന് എത്തിയിട്ടുണ്ട്. ഉറ്റവരുടെ മരണവാർത്തകളും അസാധാരണമായ ദുരിതകഥകളും കേട്ട് മനമുരുകിക്കഴിയുകയാണ് തീർഥാടകർ. കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ അവസാന സംഘം വ്യാഴാഴ്ച രാത്രി മക്കയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടിലെ അസാധാരണമായ സാഹചര്യം നേരിൽ കണ്ട് അസ്വസ്ഥത നിറഞ്ഞ മനസുമായാണ് അവസാനവിമാനത്തിൽ ഹാജിമാർ പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ചത്.
ഹജ്ജിനുള്ള അന്തിമ ഒരുക്കത്തിലാണ് മക്ക. 16 ലക്ഷത്തിലധിം വിദേശ ഹാജിമാർ പുണ്യഭൂമിയിൽ എത്തിക്കഴിഞ്ഞു. ഹജ്ജ് ടെർമിനലുകൾ അടക്കാൻ സമയമായി. ഇനി ആഭ്യന്തര ഹാജിമാരുടെ ഒഴുക്ക് പ്രതീക്ഷിക്കുകയാണ് മക്ക. ഇന്ത്യയിൽ നിന്ന് സ്വകാര്യഗ്രൂപിലടക്കം 1,28,207 ഹാജിമാരാണ് ഇത്തവണയുള്ളത്. കേരളത്തിൽ നിന്ന് സർക്കാർ കമ്മിറ്റിക്ക് കീഴിൽ 12000ത്തിൽ പരം ഹാജിമാരുണ്ട്.
മദീനയിലുള്ള ഹാജിമാർ മക്കയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ശനിയാഴ്ച രാത്രിയോടെ മക്കയിലെ താമസ കേന്ദ്രങ്ങളിൽ നിന്ന് മിനായിലേക്ക് ഹാജിമാർ നീങ്ങിത്തുടങ്ങും. തിങ്കളാഴ്ചയാണ് അറഫ ദിനം.ഹറമിൽ നിന്ന് ഒമ്പത് കിലോമീറ്റർ അകലെ അസീസിയയിലാണ് ഭൂരിഭാഗം ഇന്ത്യൻ ഹാജിമാരും താമസിക്കുന്നത്. മക്ക തിരക്കിലമർന്നതോടെ ഇവർക്കുവേണ്ടി സർവീസ് നടത്തിയിരുന്ന അസീസിയ^ഹറം ബസ് സർവീസ് ബുധനാഴ്ച രാത്രിയോടെ നിർത്തി വെച്ചിരിക്കയാണ്. എല്ലാവരും ഇനി താമസ കേന്ദ്രത്തിൽ തന്നെ കഴിയണമെന്നാണ് നിർദേശം.
ഹാജിമാർക്ക് എല്ലാ സഹായവും ചെയ്യാൻ മലയാളി സന്നദ്ധ സംഘടനകളടക്കം സജീവമാണ്. മിന, അറഫ തുടങ്ങിയിടങ്ങൾ പൂർണമായും സുരക്ഷ സേന ഏറ്റെടുത്തു കഴിഞ്ഞു. ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.