സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി സംസാരിക്കുന്നു
ജിദ്ദ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പരിസരത്ത് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. കോൺസുലേറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും പ്രവാസി സമൂഹത്തിൽ നിന്നുള്ളവരുമടക്കം അറൂറോളം പേർ ആഘോഷങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു.
ദേശീയഗാനാലാപനത്തിന് ശേഷം കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ദേശീയപതാക ഉയർത്തുകയും, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാഷ്ട്രത്തോട് നടത്തിയ സന്ദേശം വായിക്കുകയും ചെയ്തു. ഇന്ത്യയുടെ വികസന കുതിപ്പിനെയും 'വികസിത് ഭാരത് 2047' ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ച കോൺസുൽ ജനറൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമാക്കുന്നതിൽ സൗദിയിലെ 27 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ പങ്കിനെ പ്രശംസിച്ചു. ജനകേന്ദ്രീകൃതവും വേഗത്തിൽ ലഭ്യമാകുന്നതുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ കോൺസുലേറ്റിനുള്ള പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യവും ആഘോഷങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടു. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളും പ്രാദേശിക കലാകാരന്മാരും അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും ദേശഭക്തിഗാനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ നടന്ന ദേശഭക്തി ഗാനാലാപനം
ഇന്ത്യയുടെ സമ്പന്നമായ പാചക പാരമ്പര്യം വിളിച്ചോതുന്ന വിവിധ പ്രാദേശിക വിഭവങ്ങളും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു. സന്തുലിതമായ പോഷകാഹാരം, ആരോഗ്യകരമായ ഭക്ഷണരീതി, മെച്ചപ്പെട്ട ജീവിതശൈലി എന്നിവക്ക് ഊന്നൽ നൽകുന്ന കോൺസുലേറ്റിന്റെ 'സാത്വിക് ആഹാർ' സംരംഭത്തിന്റെ സന്ദേശവും മെനുവിൽ ഉൾപ്പെടുത്തിയിരുന്നു
ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക 'ഹർ ഘർ തിരംഗ' പ്രദർശനവും സംഘടിപ്പിച്ചു. ശുചിത്വത്തോടും മികച്ച പരിസ്ഥിതിയോടുമുള്ള കൂട്ടായ ഉത്തരവാദിത്തം ഓർമ്മിപ്പിച്ചുകൊണ്ട് 'സ്വച്ഛത അഭിയാൻ' സംരംഭത്തിന് കീഴിലുള്ള ശുചീകരണ പ്രവർത്തനങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.