ജിദ്ദ: ജിദ്ദയിലും പരിസരങ്ങളിലും കനത്ത മഴ. ബുധനാഴ്ച പുലർച്ചെയാണ് ജിദ്ദ മേഖലയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ മഴയുണ്ടായത്. പലയിടങ്ങളിലും വെള്ളംകയറി. ജിദ്ദയുടെ പടിഞ്ഞാറ്, വടക്ക്, കിഴക്ക് ഭാഗങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. താഴ്ന്ന പല റോഡുകളിലും സിഗ്നലുകൾക്കടുത്തും വെള്ളക്കെട്ടുണ്ടായി. ഗതാഗതം തടസ്സപ്പെട്ടു. അമീർ മാജിദ് റോഡും ഫലസ്തീൻ റോഡും കൂടിച്ചേരുന്ന ഭാഗത്തേയും കിങ് അബ്ദുല്ല റോഡ് പടിഞ്ഞാറ് ഭാഗത്തേക്കുമുള്ള അണ്ടർ പാസ്വേകൾ താൽകാലികമായി അടച്ചു. സ്കൂളുകളിൽ ഹാജർനില കുറവായിരുന്നു.ബുധനാഴ്ച മക്ക മേഖലയിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതേ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതലെടുത്തിരുന്നു. സിവിൽ ഡിഫൻസും ദേശീയ സുരക്ഷ ഒാപറേഷൻ സെൻററും രാവിലെ തന്നെ ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകി. ജിദ്ദയിൽ ബുധനാഴ്ച 34 മില്ലിമീറ്റർ മഴ പെയ്തതായി പരിസ്ഥിതി കാലാവസ്ഥ വക്താവ് ട്വിറ്ററിൽ രേഖപ്പെടുത്തി.
ഹയ്യ് ബനീമാലികിലെ സ്റ്റേഷനിൽ രേഖപ്പെടുത്തിയ കണക്കാണിത്. അൽവുറുദ് ഡിസ്ട്രിക്ടിൽ 29.6 മി.മീറ്ററും ജൗഹറ സ്റ്റേഡിയത്തിനടുത്ത് 14.2 മീ. മീറ്ററും അബ്ഹൂറിൽ 10.8 മീ. മീറ്ററും അബ്ഹുറിൽ 9.6 മി.മീറ്ററും മഴ പെയ്തിട്ടുണ്ടെന്നാണ് കണക്ക്. മക്കയുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടായി. ബഹ്റ മേഖലയിലും ശക്തമായ മഴയാണുണ്ടായത്. താഴ്വരകളിലും റോഡുകളിലും വെള്ളം കവിഞ്ഞൊഴുകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.