ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) ജിദ്ദയിൽ സംഘടിപ്പിച്ചു വരുന്ന 'സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ്' ഫുട്ബാൾ ടൂർണമെന്റിന്റെ ഇന്ന് (വെള്ളി) നടക്കാനിരുന്ന കലാശപ്പോരാട്ടങ്ങൾ മാറ്റിവെച്ചു. രാത്രി എട്ട് മണി മുതൽ വസീരിയയിലെ അൽ താവൂൻ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന എ, ബി, ഡി എന്നീ മൂന്ന് ഡിവിഷനുകളിലെയും ഫൈനൽ മത്സരങ്ങളാണ് സാങ്കേതിക കാരണങ്ങളാൽ അപ്രതീക്ഷിതമായി മാറ്റിവെച്ചത്. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് സിഫ് ഭാരവാഹികൾ അറിയിച്ചു.
നേരത്തെ വിശാലമായ ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം വസീരിയയിലെ അൽ താവൂൻ സ്റ്റേഡിയത്തിലേക്ക് മത്സര വേദിയെ മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിതമായുണ്ടായ ചില സാങ്കേതിക തടസ്സങ്ങൾ കാരണം മത്സരങ്ങൾ പൂർണ്ണമായും മറ്റൊരു ദിവസത്തേക്ക് മാറ്റാൻ സംഘാടകർ തീരുമാനിച്ചത്.
17 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഡി ഡിവിഷൻ, മുതിർന്നവരുടെ എ, ബി ഡിവിഷനുകൾ എന്നീ വിഭാഗങ്ങളിലെ ഫൈനൽ മത്സരങ്ങളാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. നാട്ടിൽ നിന്നും ഇന്ത്യൻ സൂപ്പർ താരങ്ങളായ വി.പി സുഹൈർ, മുഹമ്മദ് സനാൻ എന്നിവരും മറ്റു പ്രമുഖ താരങ്ങളെയുമെല്ലാം അണിനിരത്തി ഫൈനൽ പോരാട്ടങ്ങൾക്കായി വലിയ തയ്യാറെടുപ്പുകളായിരുന്നു ടീമുകൾ നടത്തിയിരുന്നത്.
മത്സരങ്ങൾ മാറ്റിവെച്ച സാഹചര്യം സിഫ് ഭാരവാഹികൾ വിലയിരുത്തുകയാണെന്നും, ഫുട്ബാൾ പ്രേമികൾക്ക് തടസ്സമില്ലാതെ കളി ആസ്വദിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തിക്കൊണ്ട് ഏറ്റവും മികച്ച രീതിയിൽ ഫൈനൽ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള പുതിയ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.