ജിദ്ദ: ദേശീയാഘോഷത്തിൽ ജിദ്ദ മേഖലയിലും വർണപകിട്ടാർന്ന പരിപാടികൾ. രണ്ട് ദിവസം മുമ്പ് ആഘോഷപരിപാടികൾക്ക് രികൊളുത്തിയിരുന്നുവെങ്കിലും ശനിയാഴ്ച രാത്രിയോടെ ജിദ്ദ പട്ടണം അക്ഷരാർഥത്തിൽ ദേശീയദിനാഘോഷ തിമർപ്പിലായി. യുവാക്കളും കുട്ടികളും വാഹനങ്ങളിൽ കൊടികളേന്തിയും ആർത്തുല്ലസിച്ചും ആഘോഷത്തിൽ പങ്കാളികളായി. നേരം പുലരുവോളം ആഘോഷം തുടർന്നു. കോർണിഷ്, ജിദ്ദ ഹിസ്റ്റോറിക്കൽ മേഖല എന്നിവിടങ്ങളിലാണ് പ്രധാന ആഘോഷ പരിപാടികൾ അരങ്ങേറിയത്. മുനിസിപ്പാലിറ്റിക്ക് കീഴിൽ കോർണിഷ് തീരം വർണ ബൾബുകൾ സ്ഥാപിച്ച് വർണാലകൃതമാക്കിയിരുന്നു.
കോർണിഷിലേയും ഹിസ്റ്റോറിക്കൽ മേഖലയിലേയും പരിപാടികൾ കാണാൻ സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് എത്തിയത്. രാജ്യത്തിെൻറ ചരിത്രവും പൈതൃകവും തുറന്നുകാട്ടിയ റോഡ്ഷോയും അലങ്കരിച്ച നിശ്ചലദൃശ്യങ്ങളും വിനോദ പരിപാടികളും ആളുകളിൽ കൗതുകമുളവാക്കി. വലിയ ട്രക്കുകളിലാണ് നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയത്. ട്രക്കുകൾ കോർണിഷ് തീര റോഡുകളിലൂടെ ചുറ്റിക്കറങ്ങി. റോഡിന് വശങ്ങളിൽ റോഡ് ഷോ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളെത്തിയിരുന്നു. ഹിസ്റ്റോറിക്കൽ മേഖലയിൽ മിസ്കുൽ ഖൈരിയ ഒരുക്കിയ പ്രദർശനവും കലാവിനോദപരിപാടികളും കാണാൻ കുടുംബ സമേതം നിരവധിപേർ എത്തി. 22 ഒാളം പരിപാടികളാണ് സ്ഥലത്ത് ഒരുക്കിയത്. വെടിക്കെട്ടടക്കമുള്ള ആഘോഷ പരിപാടികൾ ഇന്നും തുടരും. തിങ്കളാഴ്ച കൂടി അവധിയായി പ്രഖ്യാപിച്ചതിനാൽ പരിപാടികളിൽ വൻജനബാഹുല്യമുണ്ടാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.