ജിദ്ദ: 'സ്നേഹത്തിന്റെ ഭാഷ പ്രവാചകൻ പറഞ്ഞതും, മനഃശാസ്ത്രം പറയുന്നതും' എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. മോട്ടിവേഷനൽ സ്പീക്കറും ഫാമിലി കൗൺസിലറുമായ അലി അക്ബർ ഇരിവേറ്റി വിഷയം അവതരിപ്പിച്ചു. സ്നേഹത്തോടെയുള്ള നല്ല സംസാരം, പരസ്പരം സേവനങ്ങൾ ചെയ്യുക, സ്നേഹത്തോടെയുള്ള സ്പർശനം, ഇണകൾ തമ്മിൽ സമ്മാനങ്ങൾ നൽകുക, കുടുംബത്തിന് മാത്രമായി സമയം മാറ്റിവെക്കുക തുടങ്ങിയ കാര്യങ്ങൾ ദമ്പതികൾ തമ്മിൽ പരസ്പരം സ്നേഹം നിലനിർത്താൻ സഹായകരമാവുമെന്ന് അദ്ദേഹം പറഞ്ഞു.
നല്ല ചിന്തകളാണ് നല്ല വാക്കുകൾ പറയാനുള്ള അവസരം ഉണ്ടാക്കുന്നത്. നല്ല വാക്കുകൾ നല്ല പ്രവൃത്തികൾക്കും കാരണമാവും. ഭാര്യാഭർത്താക്കന്മാർ പരസ്പരം അഭിനന്ദിക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുത്. ചെറിയ കാര്യങ്ങൾക്ക് കുറ്റപ്പെടുത്തിയുള്ള സംസാരം ബന്ധങ്ങളുടെ ഊഷ്മളതയെ ബാധിക്കും. കുട്ടികളോടും പങ്കാളികളോടും നെഗറ്റിവ് പറയാതെ പോസിറ്റിവായ കാര്യങ്ങൾ പറയാൻ ശ്രമിക്കുക. ദമ്പതികൾ തമ്മിൽ നല്ല പേരുകൾകൊണ്ട് അഭിസംബോധന ചെയ്യുക എന്നുള്ളത് പ്രവാചക ജീവിതത്തിന്റെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
മാക്രോണ സ്ട്രീറ്റിലെ ജിദ്ദ നാഷനൽ ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ദൈവിക ബോധനത്തിന്റെ അടിസ്ഥാനത്തിൽ മാനസിക വ്യവഹാരങ്ങളെക്കുറിച്ച് സംസാരിച്ച അതേ കാര്യങ്ങൾതന്നെയാണ് ആധുനിക മനഃശാസ്ത്രവും ഇന്ന് ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.