യാംബു: സൗദിയിലെ ചെറുകിട, ഇടത്തരം സംരംഭകളുടെ എണ്ണത്തിൽ വൻ വർധനവ്. രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണം 17 ലക്ഷം കടന്നതായാണ് റിപ്പോർട്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ജനറൽ അതോറിറ്റിയാണ് (മുൻഷആത്) സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീ കരിച്ചത്. 2025 ലെ രണ്ടാം പാദത്തിൽ പുതിയ വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 80,000 കവിഞ്ഞു. ഇതോടെയാണ് സൗദി അറേബ്യയിൽ നിലവിലുള്ള വാണിജ്യ രജിസ്ട്രേഷനുകളുടെ ആകെ എണ്ണം 17 ലക്ഷമായി മാറിയത്. സംരംഭങ്ങളെ പിന്തുണക്കുന്നതിൽ സർക്കാർ നൽകിയ പ്രോത്സാഹനവും നിക്ഷേപകർക്ക് വാഗ്ദാന മേഖലയായി വിദ്യാഭ്യാസ മേഖലയടക്കം പരിവത്തനത്തിന് വിധേയമായതും അവലോകന റിപ്പോർട്ടിൽ എടുത്തുകാണിച്ചു.
റിപ്പോർട്ട് അനുസരിച്ച്, ഇ-കൊമേഴ്‌സ് രജിസ്ട്രേഷനുകൾ 39,366 ൽ എത്തി. രജിസ്ട്രേഷനുകളിൽ 38 ശതമാനം യുവാക്കളുടെയും 47 ശതമാനം സ്ത്രീകളുടേതുമാണ്. പുതിയ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ റിയാദ് മേഖലയാണ് മുന്നിൽ. 28,181 (35.2 ശതമാനം) ആണ് അവിടെ രേഖപ്പെടുത്തിയത്. 14,498 രജിസ്ട്രേഷനുകളുമായി (18.1 ശതമാനം) മക്ക രണ്ടാം സ്ഥാനത്തും, 12,985 ൽ അധികം രജിസ്ട്രേഷനുകളുമായി (16.2 ശതമാനം) കിഴക്കൻ പ്രവിശ്യ മൂന്നാം സ്ഥാനത്തുമാണ്. അൽ ഖസീമിൽ 4,920 (6.2 ശതമാനം), മറ്റു പ്രദേശങ്ങളിൽ 19,416 രജിസ്ട്രേഷനുകളുമാണ് (24.3 ശതമാനം) റിപ്പോർട്ട് ചെയ്തതെന്ന് 'മുൻഷആത്' റിപ്പോർട്ടിൽ വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപ അവസരങ്ങളുടെ തോത് 2030 ആകുമ്പോഴേക്കും 50 ബില്യൺ റിയാലിലധികം വരുമെന്ന് വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ ബെനിയൻ സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ എടുത്തുകാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏകദേശം 98 ശതമാനം ചെറുകിട, ഇടത്തരം സംരംഭങ്ങളാണെന്നും, അവ ഈ മേഖലയുടെ പ്രേരകശക്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ത്രീകളുടെ ഉടമസ്ഥതയുടെ ശതമാനം 39.4 ശതമാനത്തിലെ ത്തിയതായാണ് കണക്ക് സൂചിപ്പിക്കുന്നത്. ഇത് അവരുടെ വർദ്ധിച്ചുവരുന്ന ശാക്തീകരണത്തെയും നിക്ഷേപ പങ്കിനെയും പ്രതിഫലിപ്പിക്കുന്നു. രാജ്യത്ത് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന മേഖലയാണ് ചെറുകിട ഇടത്തരം സംരംഭങ്ങൾ. കെട്ടിട നിർമാണ മേഖല, സപ്പോർട്ട് ആൻറ് സർവീസസ് മേഖല, ടൂറിസം മേഖല എന്നിവയിലും ചെറുകിട ഇടത്തരം സംരംഭങ്ങൾ രാജ്യത്ത് പുരോഗമിക്കുകയാണ്. സംരംഭങ്ങളെ പിന്തുണക്കാനായി പ്രത്യേക സാമ്പത്തിക സഹായവും വർധിച്ച പ്രോത്സാനങ്ങളും സർക്കാർ തലത്തിൽ ഒരുക്കുന്നതും ഏറെ ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.