യാംബു: രാജ്യത്ത് വേനൽ ചൂട് കടുക്കുമെന്നും പലഭാഗങ്ങളിലും പൊടിക്കാറ്റ് ശക്തിയായി വീശുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിൽ ഇനിയുള്ള ദിവസങ്ങളിൽ കടുത്ത ചൂടായിരിക്കും.
രാജ്യത്തെ 10 മേഖലകളിൽ കാഴ്ച തീർത്തും മറയുംവിധം അന്തരീക്ഷം പൊടിക്കാറ്റ് കൊണ്ട് മൂടുമെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. വടക്കൻ അതിർത്തി, അൽ ജൗഫ്, തബൂക്ക്, മദീന എന്നീ മേഖലകളിലെ തുറന്ന പ്രദേശങ്ങളിൽ മണൽക്കാറ്റിന് നല്ല സാധ്യതയാണ്. തെക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലും ഹാഇൽ, അൽ ഖസിം, റിയാദ്, നജ്റാൻ എന്നീ മേഖലകളിലും കടുത്ത നിലയിൽ പൊടിക്കാറ്റ് വീശിയേക്കാം.
വരും ദിവസങ്ങളിൽ കാറ്റിന്റെ ശക്തി കൂടാനാണ് സാധ്യത. മക്ക മേഖലയിലും ജിസാനിലെ തീരദേശ റോഡുകളിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാഴ്ചാപരിധി കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അസീർ, ജിസാൻ മേഖലകളുടെ ചില ഭാഗങ്ങളിൽ കാറ്റിനൊപ്പം ഇടിമിന്നലും പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി.ഈ ദിവസങ്ങളിൽ സൗദിയിലെ ഏറ്റവും ഉയർന്ന താപനിലയായ 48 ഡിഗ്രി സെൽഷ്യസ് ദമ്മാമിലാണ് അനുഭവപ്പെട്ടത്. റിയാദ്, അറാർ എന്നിവിടങ്ങളിൽ 45, മക്ക, ബുറൈദ, സകാക എന്നിവിടങ്ങളിൽ 43, ജിദ്ദയിൽ 41, മദീന, നജ്റാൻ, ഹാഇൽ എന്നിവിടങ്ങളിൽ 40, തബൂക്ക്, ജിസാൻ എന്നിവിടങ്ങളിൽ 38, അബഹയിൽ 31, അൽ ബാഹയിൽ 27 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
ചൂടിനും പൊടിക്കാറ്റിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ താമസക്കാരോട് കാലാവസ്ഥ വകുപ്പ് അഭ്യർഥിച്ചു. വേനൽക്കാലം തീവ്രതയിലേക്ക് കടക്കുന്ന വേളയിൽ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങുമ്പോഴുമെല്ലാം കരുതലെടുക്കാൻ സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.