മിനയിൽ നടന്ന സംഗമത്തിൽ ഇബ്രാഹീമുൽ ഖലീൽ ബുഖാരി സംസാരിക്കുന്നു
മക്ക: ഹജ്ജ് വളന്റിയർ സേവനം ലോകത്തിന് മാതൃകയാണെന്ന് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി പറഞ്ഞു. അല്ലാഹുവിന്റെ അതിഥികളായെത്തിയ ഹാജിമാർക്ക് സ്വീകരണവും സേവനവും നൽകൽ ചരിത്രാതീത കാലം മുതൽ നിലവിലുള്ളതാണ്. പഴയകാലത്ത് തന്നെ ഹാജിമാരെ സേവിക്കുന്നതിന് സമൂഹം പുണ്യം കൽപിച്ചിരുന്നു.
ജീവിതത്തിൽ ഒരിക്കൽ മാത്രം നിർബന്ധമുള്ള ഹജ്ജ് കർമത്തിനെത്തിയ വയോധികരും ക്ഷീണിതരുമായ ഹാജിമാർക്ക് ദാഹജലം നൽകുകയും അവരുടെ ടെന്റിലേക്ക് വഴികാണിക്കുകയും ചെയ്യുക എന്നത് അതുല്യമായ സേവനമാണ്. ആരോഗ്യ പ്രശ്നമുള്ളവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ പ്രഥമശുശ്രൂഷ കൊടുക്കുന്നതിനും ആർ.എസ്.സി വളന്റിയർ സംഘം ചെയ്യുന്ന സേവനം മാതൃകാപരമാണെന്നും മിനയിൽ നടന്ന വളന്റിയർ സംഗമത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഹാജിമാർ വിശുദ്ധഭൂമിയിൽ എത്തിയതു മുതൽ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി തിരിച്ചുപോകുന്നതുവരെയും ആർ.എസ്.സി സേവനം നൽകുന്നുണ്ട്. വളന്റിയർ സംഘത്തിൽ സന്നദ്ധസേവകരായ യുവാക്കളുടെ സാന്നിധ്യം ആശാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സാദിഖ് വെളിമുക്ക് മുഖ്യ പ്രഭാഷണവും നടത്തി. സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി, ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഉമർ പന്നിയൂർ, സൈതലവി സഖാഫി എന്നിവർ സംഗമത്തിൽ സംസാരിച്ചു.
രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ ഭാരവാഹികളായ സിറാജ് വേങ്ങര, സലീം പട്ടുവം, സാദിഖ് ചാലിയാർ, ആഷിഖ് സഖാഫി, ഉസ്മാൻ മറ്റത്തൂർ, സൗദി നാഷനൽ ഭാരവാഹികളായ മൻസൂർ ചുണ്ടമ്പറ്റ, റഊഫ് പാലേരി, അഫ്സൽ സഖാഫി, ഇബ്രാഹീം അംജദി, ഹുസൈൻ കൊടിഞ്ഞി, സൈദലവി സഖാഫി, ജമാൽ മുക്കം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.