മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി ആഭ്യന്തര ഹജ്ജ് കമ്പനികൾക്കുള്ള സ്ഥലസൗകര്യങ്ങൾ അനുവദിക്കുന്ന നടപടികൾ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പൂർത്തിയാക്കി. പുണ്യസ്ഥലങ്ങളിലായി ആകെ 114 കേന്ദ്രങ്ങളാണ് കമ്പനികൾക്കായി കൈമാറിയത്. ആഭ്യന്തര തീർഥാടകർക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇത്തവണ 178 കമ്പനികളാണ് ആഭ്യന്തര തീർഥാടകർക്ക് സേവനം നൽകുന്നത്. ഓൺലൈൻ പോർട്ടൽ വഴിയോ ‘നുസ്ക്’ ആപ് വഴിയോ ഉടൻ അപേക്ഷിക്കാം. മിനായിലെ നവീകരിച്ച ക്യാമ്പുകൾ, ആറ് താമസ കെട്ടിടങ്ങൾ, ടവറുകൾ, ഹോസ്പിറ്റാലിറ്റി ക്യാമ്പുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ പാക്കേജുകൾ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കും. ഹജ്ജ് പെർമിറ്റുകൾക്കുള്ള പണമടയ്ക്കൽ രീതിയും സമയപരിധിയും അബ്ഷിർ പ്ലാറ്റ്‌ഫോം വഴി ലഭ്യമാകും.
സീസണിനായുള്ള തയ്യാറെടുപ്പുകൾ നേരത്തെയാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സൈറ്റുകൾ മുൻകൂട്ടി കൈമാറുന്നത്. സാങ്കേതികവും എൻജിനീയറിങ്ങുമായ ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ഇത് സഹായിക്കും. അതേസമയം, സേവനങ്ങളിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിലപാടാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. കുടിശ്ശികയുള്ളതോ നടപടികൾ വൈകിപ്പിക്കുന്നതോ ആയ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കില്ലെന്നും, പ്രവർത്തനങ്ങളിൽ പരാജയപ്പെട്ടാൽ അനുവദിച്ച സൈറ്റുകൾ ഉടൻ റദ്ദാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. വലിയ സൈറ്റുകളിൽ കമ്പനികൾക്ക് സ്ഥലം പങ്കിടുന്ന സംവിധാനം ഈ വർഷവും തുടരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.