റിയാദ്: അനുവദിച്ച താമസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന ഹജ്ജ്, ഉംറ തീർഥാടകരെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർക്ക് വിവരം കൈമാറുന്നതിൽ വീഴ്ച വരുത്തുന്ന സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി.
നിശ്ചിത കാലാവധി പൂർത്തിയായിട്ടും രാജ്യത്ത് അനധികൃതമായി തങ്ങുന്ന തീർഥാടകരുടെ വിവരങ്ങൾ അറിയിക്കാൻ വൈകുന്ന സ്ഥാപനങ്ങൾക്കാണ് ഈ ശിക്ഷാനടപടി ബാധകമാകുന്നത്. ലംഘനം നടത്തുന്ന ഓരോ വ്യക്തിയുടെയും എണ്ണത്തിനനുസരിച്ച് ഈ സാമ്പത്തിക പിഴത്തുക വർധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ താമസം, തൊഴിൽ, അതിർത്തി സുരക്ഷ എന്നീ മേഖലകളിലെ ഏതുവിധത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും അത് ഉടൻതന്നെ ബന്ധപ്പെട്ടവരെ അറിയിക്കാൻ പൊതുജനങ്ങളോട് പബ്ലിക് സെക്യൂരിറ്റി അഭ്യർത്ഥിച്ചു. മക്ക, മദീന, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും വിളിച്ചാണ് വിവരങ്ങൾ കൈമാറേണ്ടത്.
പൊതുജനങ്ങൾ നൽകുന്ന വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, വിവരം അറിയിക്കുന്ന വ്യക്തികൾക്ക് യാതൊരുവിധ നിയമപരമായ ഉത്തരവാദിത്തമോ പ്രത്യാഘാതങ്ങളോ ഉണ്ടാകില്ലെന്നും പബ്ലിക് സെക്യൂരിറ്റി ഉറപ്പുനൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.