റിയാദ്: തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി പ്രഖ്യാപിച്ച ‘ഫ്ലെക്സിബിൾ വർക്കിങ് അവേഴ്‌സ്’ (പ്രവർത്തന സമയം ക്രമീകരിക്കൽ) സംരംഭത്തിന് തുടക്കം. റിയാദിലെ ആറ് പ്രമുഖ വർക്ക് സോണുകളിലാണ് ആദ്യ ഘട്ടത്തിൽ ഇത് നടപ്പാക്കുന്നത്.
ചൊവ്വാഴ്ച (ജൂൺ രണ്ട്) മുതലാണ് ഈ പുതിയ പരിഷ്‌കാരം പ്രാബല്യത്തിൽ വന്നത്. നഗരത്തിലെ യാത്രാ കാര്യക്ഷമത വർധിപ്പിക്കുക, സുഗമമായ ഗതാഗതം ഉറപ്പാക്കുക, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ കാഫെഡ്, ഡിജിറ്റൽ സിറ്റി, ഡിപ്ലോമാറ്റിക് ക്വാർട്ടർ, ലിസെൻ വാലി, ഗ്രാനഡ ബിസിനസ്, റോഷൻ വാട്ടർഫ്രണ്ട് എന്നീ ആറ് പ്രമുഖ ബിസിനസ് മേഖലകളിലെ 50-ലേറെ സ്ഥാപനങ്ങളെയാണ് ഈ സംരംഭത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ സംരംഭത്തിലൂടെ ജീവനക്കാരുടെ ഓഫീസിലേക്കുള്ള വരവും പോക്കും ഒന്നിലധികം സമയക്രമങ്ങളിലേക്ക് മാറ്റാൻ സ്ഥാപനങ്ങൾക്ക് സാധിക്കും. ഫ്ലെക്സിബിൾ മണിക്കൂറുകൾ നാല് മണിക്കൂർ വരെയായി വർധിപ്പിക്കാൻ അനുമതി നൽകുന്നതാണ് പുതിയ ക്രമീകരണം. ഇത് വഴി തിരക്കേറിയ സമയങ്ങളിലെ കടുത്ത ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഒപ്പം ജോലിക്ക് ഹാജരാകേണ്ട സമയം തിരഞ്ഞെടുക്കുന്നതിൽ ജീവനക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യവും വഴക്കവും ലഭിക്കുമെന്നതും ഇതിെൻറ സവിശേഷതയാണ്.
പുതിയ സമയക്രമീകരണം ജീവനക്കാരുടെ തൊഴിൽ അനുഭവത്തിൽ വലിയ ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്നും യാത്രാക്ലേശം കുറയ്ക്കുമെന്നും റിയാദ് സിറ്റി റോയൽ കമീഷൻ വ്യക്തമാക്കി. കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ഒരു നഗര പരിസ്ഥിതി വികസിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്.
തലസ്ഥാനത്തെ ഗതാഗത സൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിനായി റിയാദ് സിറ്റി റോയൽ കമീഷൻ നടപ്പാക്കുന്ന സമഗ്രമായ പരിഹാരങ്ങളുടെയും പദ്ധതികളുടെയും തുടർച്ചയാണിത്. നഗരത്തിെൻറ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് അനുസൃതമായി വിഭാവനം ചെയ്ത പുതിയ റോഡ് പദ്ധതികൾ, പൊതുഗതാഗത സംവിധാനങ്ങൾ, ട്രാഫിക് മാനേജ്‌മെൻറ്, അത്യാധുനിക നിയന്ത്രണ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
നിശ്ചിത സമയക്രമമുള്ള അഡ്മിനിസ്ട്രേറ്റീവ് (ഓഫീസ്) ജോലികൾക്കാണ് ഈ സംരംഭം പ്രധാനമായും ബാധകമാകുന്നത്. എന്നാൽ 24 മണിക്കൂറും തുടർച്ചയായ പ്രവർത്തനവും സേവനവും ആവശ്യമായ ആരോഗ്യ മേഖല, പൊതുവിദ്യാഭ്യാസ രംഗം, ഫീൽഡ് പ്രഫഷനലുകൾ, ഓപ്പറേഷനൽ ജോലികൾ എന്നിവയെ ഈ ഫ്ലെക്സിബിൾ സമയക്രമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.