അഞ്ചുവർഷത്തെ ജയിൽവാസം അവസാനിച്ചു; സൗദി പൗരന്മാരുടെ കാരുണ്യത്തിൽ പാലക്കാട് സ്വദേശി സജീന്ദ്രൻ നാടണഞ്ഞു

റിയാദ്: സാമ്പത്തിക ഇടപാട് കേസിൽ അഞ്ചുവർഷമായി സൗദിയിൽ ജയിലിലായിരുന്ന പാലക്കാട് സ്വദേശി സജീന്ദ്രൻ മോചിതനായി നാട്ടിലെത്തി. 10 വർഷത്തെ പ്രവാസത്തിന് ശേഷം നാടുകടത്തൽ കേന്ദ്രം വഴി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പഴയൊരു സാമ്പത്തിക കേസിനെത്തുടർന്ന് സജീന്ദ്രൻ ജയിലിലാകുന്നത്.

സാമൂഹികപ്രവർത്തകൻ സിദ്ധിഖ് തുവ്വൂർ പൊലീസ് സ്റ്റേഷനിലും പരാതിക്കാരുമായും നടത്തിയ നിരന്തര ഇടപെടലുകളാണ് ഒടുവിൽ സജീന്ദ്രന്റെ മോചനത്തിന് വഴിയൊരുക്കിയത്. ഇന്ത്യൻ എംബസിയിൽനിന്ന് കേസിൽ ഇടപെടാൻ അനുമതി ലഭിച്ചതോടെ സിദ്ധിഖ് തുവ്വൂർ സജീന്ദ്രനെ ജയിലിൽ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. നാലുപേർക്കായി 1,12,750 സൗദി റിയാൽ (ഏകദേശം 27 ലക്ഷം രൂപ) സജീന്ദ്രൻ നൽകാനുണ്ടായിരുന്നു. ഇതിൽ 8,000 റിയാൽ നേരത്തെ അടച്ചിരുന്നു. പരാതിക്കാരുമായി ചർച്ച നടത്തിയെങ്കിലും പണം ലഭിക്കാതെ കേസ് പിൻവലിക്കാൻ അവർ തയാറായില്ല. തുടർന്ന് സജീന്ദ്രന്റെ കുടുംബവുമായി പൊതുപ്രവർത്തകൻ കുഞ്ഞോയി കോടമ്പുഴ സംസാരിച്ചു.

മകന്റെ മോചനത്തിനായി അച്ഛനും അമ്മയും തങ്ങളുടെ ഏക കിടപ്പാടം വിറ്റ് ഏഴ് ലക്ഷം രൂപ സമാഹരിച്ച വിവരം സഹോദരി സിദ്ധിഖ് തുവ്വൂരിനെയും നൗഷാദ് ചാക്കീരിയെയും അറിയിച്ചു. എന്നാൽ ആ കുടുംബത്തെ പെരുവഴിയിലാക്കി പണം വാങ്ങാൻ ഇവർ തയാറായില്ല. സിദ്ധിഖ് തുവ്വൂർ പൊലീസ് സ്റ്റേഷൻ ഡയറക്ടറെ കണ്ട് കുടുംബത്തിന്റെ ദയനീയ അവസ്ഥ ബോധ്യപ്പെടുത്തി. സജീന്ദ്രന്റെ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയും ദാരിദ്ര്യവും മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ സഹായിക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ കൂടി ചുമതലപ്പെടുത്തി. തുടർന്ന് നടത്തിയ ചർച്ചയിൽ മൂന്ന് പരാതിക്കാർ ചേർന്ന് 62,750 റിയാൽ ഇളവ് നൽകാൻ സമ്മതിച്ചു. ബാക്കി നൽകാനുണ്ടായിരുന്ന 10 ലക്ഷത്തോളം രൂപ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സൗദി പൗരന്മാർ അടച്ചുതീർത്തതോടെ സജീന്ദ്രന്റെ യാത്രാവിലക്ക് നീങ്ങി.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ സവാദ് യൂസഫിന്റെ ഇടപെടലിലൂടെ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കി കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സജീന്ദ്രൻ നാട്ടിലേക്ക് തിരിച്ചു. പൊലീസ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകരായ കുഞ്ഞോയി കോടമ്പുഴ, അബ്ദുറഹ്മാൻ ഫറൂഖ്, നൗഷാദ് ചാക്കീരി, യൂസുഫ് പെരിന്തൽമണ്ണ, അബ്ദുൽ റസാഖ് സലാഹി, അഷ്റഫ് വെള്ളാപ്പാടം എന്നിവരുടെ സഹായം ഈ ദൗത്യത്തിൽ ലഭിച്ചതായി സിദ്ധിഖ് തുവ്വൂർ പറഞ്ഞു. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം സജീന്ദ്രനെ മാതാപിതാക്കളുടെ അരികിലെത്തിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.

Tags:    
News Summary - Five years in prison ended; Palakkad native Sajeendran escapes at the mercy of Saudi citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.