റിയാദ്: യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ കുട്ടികൾക്ക് കൈത്താങ്ങായി സൗദി അറേബ്യയുടെ പുതിയ വിദ്യാഭ്യാസ പദ്ധതി. കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്), സൗദി സെൻറർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജുമായി സഹകരിച്ച് ഗസ്സയിൽ അത്യാധുനിക ഫീൽഡ് സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു.
യുദ്ധം മൂലം വിദ്യാഭ്യാസം തടസ്സപ്പെട്ട കുട്ടികൾക്ക് സുരക്ഷിതമായ പഠന സാഹചര്യങ്ങൾ ഒരുക്കുന്നതിനൊപ്പം, അവർക്ക് അത്യന്താപേക്ഷിതമായ മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ആദ്യഘട്ടത്തിൽ, സംഘർഷ മേഖലകളിൽ പഠനം മുടങ്ങിയ ആയിരത്തോളം വിദ്യാർഥികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ലോകമെമ്പാടും സൗദി അറേബ്യ നടത്തിവരുന്ന മാനുഷിക സേവനങ്ങളുടെ തുടർച്ചയായാണ് ഗസ്സയിലെ ഈ ഇടപെടൽ. തകർക്കപ്പെട്ട വിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിക്കാനും പ്രാദേശിക സമൂഹത്തിെൻറ അടിയന്തര ആവശ്യങ്ങൾ പരിഹരിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും കിങ് സൽമാൻ റിലീഫ് സെൻറർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
തകർന്നടിഞ്ഞ ഗസ്സയിൽ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള സൗദി ഭരണകൂടത്തിെൻറ നിർണായകമായ ചുവടുവെപ്പായാണ് അന്താരാഷ്ട്ര സമൂഹം ഈ പ്രവർത്തനത്തെ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.