ദമ്മാം: അറേബ്യൻ സംസ്കാരത്തിെൻറ വർണം ചാലിച്ച് രചിച്ച ചിത്രങ്ങളുമായി ഇന്ത്യൻ ചിത്രകാരി. ദമ്മാമിലെ സൗദി ആർട്സ് ആൻഡ് കൾച്ചറൽ സെൻററിൽ ആദ്യമായി ഒരു ഇന്ത്യക്കാരിയുടെ ചിത്രപ്രദർശനം ഒരുങ്ങിയപ്പോൾ നൂറുകണക്കിന് സൗദി ചിത്രകല പ്രേമികളെ ആകർഷിക്കുകയാണ് അത്. കാലിഗ്രാഫിലും ചിത്രരചനയിലും കുറഞ്ഞ കാലംകൊണ്ട് വലിയ അംഗീകാരങ്ങൾ നേടിയെടുത്ത മധ്യപ്രദേശിലെ ഭോപാൽ സ്വദേശിനി റൂഹ ഖാനാണ് പ്രദർശനം ഒരുക്കിയത്.
അറബ് മേഖലയിലെ പ്രമുഖരുടേതുൾെപ്പടെ അനവധി ചിത്രപ്രദർശനങ്ങൾ നടന്ന ദമ്മാമിലെ ആർട്സ് ആൻഡ് കൾച്ചറൽ സെൻററിൽ ആദ്യമായാണ് ഇന്ത്യൻ ചിത്രകാരിയുടെ പ്രദർശനം നടക്കുന്നത്. മൂന്നുവർഷമായി ദമ്മാമിൽ ഭർത്താവിനോടൊപ്പം താമസിക്കുന്ന റൂഹഖാൻ നൂറുകണക്കിന് സൗദി ചിത്രകാരികൾ ഉൾെപ്പടെയുള്ള മൈഹുബ് ആർട്ട് ഗാലറിയുടെ സ്ഥാപകയാണ്. 'അറബ്സ്കോ' എന്ന പേരിൽ അറബ് സംസ്കാരവും ജീവിതവും തെളിയുന്ന 33 ചിത്രങ്ങളുടെ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. മരുഭൂമിലെ നിലാവിന് ചോട്ടിൽ തണുപ്പുപെയ്ത രാത്രിയിൽ ഒട്ടകപ്പുറത്ത് വന്നിറങ്ങി ഗഹ്വയും ഈന്തപ്പഴവും നുകർന്ന് വിശ്രമിക്കുന്ന അറബ് വനിതയുടെ ചിത്രമാണ് കൂട്ടത്തിൽ ഏറ്റവും ഭംഗിയേറിയതും കാണികളെ കൂടുതൽ ആകർഷിക്കുന്നതും.
അറബ് ജീവിതത്തെ തെൻറ സ്വപ്നങ്ങളിലേക്ക് ആവാഹിച്ചപ്പോഴാണ് ഇത്തരമൊരു ചിത്രം പിറന്നതെന്ന് റൂഹഖാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ ചിത്രവും മരുഭൂമിയിലെ പ്രഭാതവും പഴയ യാത്രസംഘങ്ങളും പരമ്പരാഗത കച്ചവട ചന്തകളും തുടങ്ങി അറബ് ജീവിതത്തിെൻറ പരിഛേദങ്ങളെ റൂഹഖാൻ തെൻറ ചിത്രങ്ങളിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. അറബ് സ്ത്രീയുടെ വിവിധ ഭാവങ്ങളാണ് ചിത്രങ്ങളിലെ മറ്റൊരു പ്രത്യേകത. ആധുനിക സൗദിയുടെ ചത്വരങ്ങളിൽ എല്ലാ പ്രതിസന്ധികളേയും അതിജയിച്ച് മുന്നേറുന്ന അറബ് സ്ത്രീയുടെ സ്വപ്നങ്ങളെ റൂഹ വരഞ്ഞിട്ടിട്ടുണ്ട്.
യു.എ.ഇ, ഖത്തർ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ ഉൾെപ്പടെ 42ഓളം പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള റൂഹഖാൻ ഭോപാലിലെ ഡോ. എം.എഫ്. ഖാെൻറയും ഷമീമയുടേയും മകളാണ്. അറബിക് കാലിഗ്രാഫിയിലും ഫൈനാർട്സിലും അലീഗഢിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള റൂഹഖാൻ ബയോടെക്നോളജിയിലും ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. രാജാരവിവർമയുടെ വിഖ്യാതമായ 'വിളക്കേന്തിയ വനിത'യുടെ ചിത്രം റൂഹഖാൻ വരച്ചത് പുതിയ ഭാവതലങ്ങളിലാണ്.
അത് കാണികളുടെ മുക്തകണ്ഠ പ്രശംസ നേടി. എം.എഫ്. ഹുൈസൻ ആർട്ട് ഗാലറി അംഗീകാരവും റൂഹഖാനെ തേടിയെത്തിയിട്ടുണ്ട്. ടാറ്റാ കൺസൾട്ടൻസി ലിമിറ്റഡിൽ പ്രോജക്ട് മാനേജരായി ജോലിചെയ്യുന്ന അസ്ഹറുദ്ദീൻഖാനാണ് ഭർത്താവ്. സാറ ഏക മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.