റിയാദ്: കോംഗോയിലും ഉഗാണ്ടയിലും എബോള പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിലും ഹാൻറവൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ആഗോള സംഭവവികാസങ്ങളിലും ജാഗ്രത ശക്തമാക്കി സൗദി പൊതുജനാരോഗ്യ അതോറിറ്റി (വിഖായ). അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുമായി ഏകോപിപ്പിച്ച് വിഖായ രാജ്യത്ത് തുടർച്ചയായ നിരീക്ഷണം നടത്തിവരികയാണ്.
പൗരന്മാർ, താമസക്കാർ, തീർഥാടകർ എന്നിവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഏത് ആരോഗ്യ അപകടസാധ്യതകളെയും നേരിടുന്നതിനും രാജ്യത്തിൻറെ എപ്പിഡെമോളജിക്കൽ നിരീക്ഷണ സംവിധാനം പൂർണ്ണ സജ്ജമാണെന്ന് അതോറിറ്റി വ്യക്തമാക്കി. അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾക്കനുസൃതമായി, മെയ് 17 ന് ലോകാരോഗ്യ സംഘടന ഇബോള പൊട്ടിപ്പുറപ്പെടുന്നത് അന്താരാഷ്ട്ര ആശങ്കയുള്ള ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണെന്ന് പ്രഖ്യാപിച്ചതായി അതോറിറ്റി വിശദീകരിച്ചു.
കോംഗോയിൽ എബോള പൊട്ടിപ്പുറപ്പെട്ടതുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ 2019 ജൂലൈ മുതൽ തന്നെ സൗദി അറേബ്യയിൽ നിലവിലുണ്ട്. വൈറസിൻറെ മുൻ തരംഗത്തിൽ പകർച്ചവ്യാധി ബാധിച്ച പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. നിലവിൽ രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും നിരീക്ഷണം സജീവമാക്കുകയും റെസ്‌പോൺസ് ടീമുകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് ആരോഗ്യ അവബോധവും മാർഗ്ഗനിർദ്ദേശവും വർദ്ധിപ്പിച്ചു. രോഗബാധിത പ്രദേശങ്ങളുടെ അയൽ രാജ്യങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകരുടെ താമസസ്ഥലങ്ങളിൽ ദിവസേനയുള്ള പകർച്ചവ്യാധി നിരീക്ഷണം സജീവമാക്കിയിട്ടുണ്ടെന്നും സംശയാസ്പദമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങൾ സജ്ജമാണെന്നും അതോറിറ്റി അറിയിച്ചു.
ഹാൻറ വൈറസിനെ നിലവിൽ കുറഞ്ഞ അപകടസാധ്യതയുള്ള വൈറസായിട്ടാണ് തരംതിരിച്ചിട്ടുള്ളതെങ്കിലും, അതിനെതിരെയുള്ള നിരീക്ഷണ നടപടികൾ അതോറിറ്റി ശക്തമായി തുടരുകയാണ്. ഹജ്ജ് സീസണിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പകർച്ചവ്യാധി നിരീക്ഷണ സംവിധാനത്തിൻറെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ബന്ധപ്പെട്ട ആഭ്യന്തര, വിദേശ സ്ഥാപനങ്ങളുമായി തുടർച്ചയായ ഏകോപനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ സൗദി അറേബ്യയിൽ ഇത്തരം പകർച്ചവ്യാധി കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. തീർഥാടകരുടെ ആരോഗ്യനില പൂർണ്ണമായും തൃപ്തികരമാണെന്നും രാജ്യത്തിനകത്തും പുറത്തുമുള്ള അധികാരികളുമായി ചേർന്ന് 24 മണിക്കൂറും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പൊതുജനാരോഗ്യ അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.