ദമ്മാമിലെ ദഹ്റാൻ-ജുബൈൽ റോഡിനെയും കിങ് അബ്ദുൽ അസീസ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലം,
ദമ്മാം: കിഴക്കൻ പ്രവിശ്യാ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് ദമ്മാമിലെ ദഹ്റാൻ-ജുബൈൽ റോഡിനെയും കിംഗ് അബ്ദുൽ അസീസ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലം ഞായറാള്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രവിശ്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഭരണകൂടത്തിെൻറ പദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭം.
കിഴക്കൻ പ്രവിശ്യ അമാനത്ത് സെക്രട്ടറി എൻജി. ഫഹദ് അൽ ജുബൈർ, ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽ ഉബൈദുള്ള എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. സാമ്പത്തിക വളർച്ചയുടെയും വ്യവസായ വിനിമയത്തിെൻറയും പ്രധാന ചാലകശക്തികളായ റോഡ് ശൃംഖലകൾ വികസിപ്പിക്കുന്നത് നഗരങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് ഗവർണർ ഉദ്ഘാടന വേളയിൽ വ്യക്തമാക്കി. ഏകദേശം 1920 മീറ്റർ നീളത്തിൽ അത്യാധുനിക എൻജിനീയറിങ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ പാലം നിർമിച്ചിരിക്കുന്നത്. ഇരുവശങ്ങളിലേക്കുമായി ആകെ എട്ട് വരി പാതകളുള്ള പാലത്തിൽ ഗതാഗത തടസ്സങ്ങളില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും.
ഓരോ ലൈനിനും 3.65 മീറ്റർ വീതിയും ഇതിനുപുറമെ രണ്ട് മീറ്റർ വീതിയുള്ള എമർജൻസി ലൈനുകളും സജ്ജമാക്കിയിട്ടുണ്ട്. ഒന്നര ലക്ഷം ചതുരശ്ര മീറ്ററിലധികം സ്ഥലത്ത് അസ്ഫാൽറ്റിങ് പൂർത്തിയാക്കിയ പദ്ധതിയിൽ മികച്ച ലൈറ്റിങ് സംവിധാനങ്ങളും ട്രാഫിക് സുരക്ഷ അടയാളങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം ജുബൈൽ വ്യവസായ മേഖലയിലേക്കുള്ള ചരക്ക് നീക്കം സുഗമമാക്കാനും ഈ പാലം സഹായിക്കും. നിലവിൽ പാലത്തിലൂടെയുള്ള ഗതാഗതം ആരംഭിച്ചതായും അനുബന്ധമായ താഴത്തെ ഭാഗത്തെ ജോലികൾ ഈ വർഷത്തെ രണ്ടാം പാദത്തിൽ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. പാലത്തിന് താഴെയുള്ള മഴവെള്ള ഡ്രെയിനേജ് സംവിധാനം, സർവീസ് റോഡുകൾ എന്നിവയുടെ നിർമാണമാണ് ഇനി പൂർത്തിയാകാനുള്ളത്. ദമ്മാം നഗരത്തിെൻറ തെക്കൻ പ്രവേശന കവാടത്തെ കൂടുതൽ മനോഹരവും കാര്യക്ഷമവുമാക്കുന്ന ഈ പദ്ധതി മേഖലയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.