രാജഭാരതി
തെക്കൻ സൗദിയിലെ ബിഷയിൽ ജീവനൊടുക്കിയ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി തെക്കൻ പ്രവിശ്യയിലെ ബിഷയിൽ ജീവനൊടുക്കിയ തമിഴ്നാട് കള്ളക്കുറിച്ചി കുഞ്ഞിരം സ്വദേശി രാജഭാരതിയുടെ (26) മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ബിഷയിൽനിന്ന് ജിദ്ദ വഴി മുംബൈയിലേക്കും തുടർന്ന് ചെന്നൈയിലേക്കുമുള്ള വിമാന മാർഗം നാട്ടിലേക്ക് അയച്ചത്.
സൗദിയിൽ തൊഴിൽ വിസയിലെത്തിയിട്ട് 10 മാസമേ ആയിട്ടുള്ളൂ. ബിഷയിലെ താമസസ്ഥലത്തുവെച്ചാണ് ജീവനൊടുക്കിയത്. പുലർച്ചെ സഹോദരി വാട്സ്ആപ്പ് സന്ദേശം പരിശോധിച്ചപ്പോഴാണ് ‘ഇനി ഞാൻ ജീവിച്ചിരിക്കില്ല’ എന്ന സന്ദേശം രാജഭാരതി അയച്ചതായി ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് അവർ സൗദിയിലുള്ള നാട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ താമസസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് രാജഭാരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി 12നും പുലർച്ചെ ഒന്നുമിടയിലാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. താൻ പ്രണയിച്ചിരുന്ന യുവതിയുടെ വിവാഹം രണ്ട് ദിവസം മുമ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജഭാരതി സഹോദരിക്ക് വാട്സ്ആപ്പ് സന്ദേശം അയച്ച് ജീവനൊടുക്കിയത്.
സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വെൽഫെയർ ആൻഡ് കോൺസുലർ അസിസ്റ്റൻസ് (സി.സി.ഡബ്ല്യു.എ) അംഗവുമായ അബ്ദുൽ അസീസ് പാതിപറമ്പൻ (കൊണ്ടോട്ടി), രാജഭാരതിയുടെ നാട്ടുകാരനായ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.