ദമ്മാം/ഹാഇൽ: ആരോഗ്യ പ്രവർത്തക ഉൾപ്പെടെ മൂന്ന് മലയാളികൾ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ലാബ് ടെക്നീഷ്യനായ പത്തനംതിട്ട എലന്തൂർ, മടിക്കോളിൽ ജൂലി മേരി സിജു (41), പത്തനംതിട്ട അടൂർ, കൊടുമൺ സ്വദേശി മുല്ലക്കൽ കിഴക്കതിൽ ഹരികുമാർ (51), തിരുവനന്തപുരം വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റ് ചീലാന്തി മുക്ക് സ്വദേശി നസീർ (53) എന്നിവരാണ് കോവിഡ് ചികിത്സയിലായിരിക്കെ ശനിയാഴ്ച മരണത്തിന് കീഴടങ്ങിയത്.
ദമ്മാമിലെ സ്വകാര്യ മെഡിക്കൽ സെൻററിൽ 15 വർഷമായി ജോലി ചെയ്യുന്ന ജൂലി മേരി സിജു ആസ്തമ രോഗിയായിരുന്നു. കോവിഡ് ബാധയെത്തുടർന്ന് രണ്ടാഴ്ചയിലേറെയായി ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആശ്വാസകരമായ നിലയിലായിരുന്നു. എന്നാൽ ശനിയാഴ്ച ഉച്ചയോടെ നില വഷളാവുകയും വൈകീേട്ടാടെ മരണം സംഭവിക്കുകയുമായിരുന്നു. ദമ്മാമിലെ കലാപ്രവർത്തന മേഖലകളിൽ സജീവമായിരുന്നു ജൂലിയുടെ കുടുംബം. ഭർത്താവ്: മാത്യു എബ്രഹാം സിജു നാപ്കോ കമ്പനിയിലെ ജീവനക്കാരനാണ്. മക്കൾ: എയ്ഞ്ചലീന, ഇവാൻ.
ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള പ്രമുഖ കമ്പനിയിൽ 25 വർഷമായി ജീവനക്കാരനായ ഹരികുമാർ ശ്വാസ തടസ്സത്തെത്തുടർന്ന് ദിവസങ്ങളായി ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുകയും പനിയുടെ ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്തതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ കോവിഡ് സ്ഥരീകരിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് രോഗം കലശലാവുകയും വെൻറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ 10 ഒാടെയായിരുന്നു മരണം. ഭാര്യ: അനിത. മക്കൾ: ഹരിത, ഹേമന്ത്.
ഹാഇലിലെ ഒരു റെഡിമെയ്ഡ് വസ്ത്ര ശാലയിൽ ജീവനക്കാരനായ നസീർ കോവിഡ് ബാധിച്ച് ഇവിടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 27 വർഷമായി ഹാഇലിൽ പ്രവാസിയായ ഇദ്ദേഹം അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയിട്ട് എട്ട് മാസത്തോളമായി. ഷാഹുൽ ഹമീദ്, സഫൂറ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ജുനൈദ. മക്കൾ:
അസ്‌ലം, ആമിന, അസിഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.