ജിദ്ദ: അറബ്-ചൈനീസ് ബന്ധം സഹകരണത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമാണെന്നും അറബ് രാജ്യങ്ങളും ചൈനയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. വെള്ളിയാഴ്ച റിയാദിൽ 'സഹകരണത്തിനും വികസനത്തിനും' എന്ന വിഷയത്തിൽ നടന്ന അറബ്-ചൈനീസ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു കിരീടാവകാശിയുടെ പ്രസ്താവന. പ്രാദേശികവും ആഗോളവുമായ സ്ഥിരതയ്ക്കായി സഹകരണം വർധിപ്പിക്കുന്നതിനാണ് സൗദി അറേബ്യ പ്രവർത്തിക്കുന്നത്. ഫലസ്തീൻ വിഷയത്തിൽ സമഗ്രവും നീതിയുക്തവുമായ പരിഹാരത്തെ പിന്തുണയ്ക്കുന്ന ചൈനയുടെ നിലപാടിനെ അഭിനന്ദിക്കുകയാണെന്നും കിരീടാവകാശി പറഞ്ഞു. സഹകരണം വർധിപ്പിക്കാനും വ്യാപിപ്പിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. പങ്കാളിത്തത്തിെൻറ പുതിയ ഘട്ടത്തിനായി കാത്തിരിക്കുകയാണെന്നും പ്രസംഗത്തിൽ കിരീടാവകാശി ചൂണ്ടിക്കാട്ടി.
അറബ്-ചൈനീസ് ഉച്ചകോടിക്ക് മുമ്പ് നടന്ന ചൈനീസ്-ഗൾഫ് ഉച്ചകോടിയിൽ സംസാരിച്ച കിരീടാവകാശി ഗൾഫ്-ചൈനീസ് സഹകരണത്തിൽ ഇത് ഒരു പുതിയ അധ്യായം തുറക്കുകയാണെന്ന് വ്യക്തമാക്കി. ചൈനയുമായി വിവിധ മേഖലകളിൽ സഹകരിക്കാനും അതിനെ വിശാലമായ ചക്രവാളങ്ങളിലേക്ക് കൊണ്ടുപോകാനുമുള്ള സൗദിയുടെ അഭിലാഷം ഉച്ചകോടിക്കിടെ കിരീടാവകാശി പ്രകടിപ്പിച്ചു. സഹകരിക്കാൻ ആവശ്യമായ അസാധാരണമായ വെല്ലുവിളികൾക്കും സാഹചര്യങ്ങൾക്കുമിടയിലാണ് ഞങ്ങൾ ഒരുമിച്ചുകൂടിയിരിക്കുന്നത്. ചൈനീസ്-ഗൾഫ് സഹകരണം ശക്തിപ്പെടുത്താനുള്ള പൊതുവായ ആഗ്രഹം ഉച്ചകോടി പ്രതിഫലിപ്പിക്കുന്നു. ബീജിങ്ങിെൻറ വിജയഗാഥയെ കിരീടാവകാശി പ്രശംസിച്ചു.
ചൈനീസ്-ഗൾഫ് സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. ഭക്ഷ്യ സുരക്ഷ, വിതരണ ശൃംഖല എന്നീ മേഖലകളിൽ ചൈനയുമായി സഹകരിക്കാനുള്ള അവസരങ്ങൾ ഞങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ്. മാനവികത നേരിടുന്ന പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതിന് ചൈനയുമായി ധാരണയിലെത്തേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് സൗദി കിരീടാവകാശി ഊന്നിപ്പറഞ്ഞു. ലോകത്തിെൻറയും ചൈനയുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വിശ്വസനീയമായ ഊർജ സ്രോതസ്സായി ജി.സി.സി രാജ്യങ്ങൾ തങ്ങളുടെ പങ്ക് തുടരുകയാണെന്നും കിരീടാവകാശി പറഞ്ഞു.
മേഖലയിൽ നിന്ന് 'സായുധ തീവ്രവാദ വിഭാഗങ്ങളെ' പുറത്താക്കുന്നതിലൂടെയും ബാഹ്യ ഇടപെടൽ അവസാനിപ്പിക്കുന്നതിലൂടെയും മാത്രമേ മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താൻ കഴിയൂ എന്നും കിരീടാവകാശി പറഞ്ഞു. സൽമാൻ രാജാവിന് വേണ്ടി കിരീടാവകാശി ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ചു. റിയാദിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര കോൺഫറൻസ് സെൻററിൽ നടന്ന ഉച്ചകോടിയിൽ ചൈനീസ് നേതാക്കൾക്ക് പുറമെ ജി.സി.സി രാജ്യങ്ങളിലെ നേതാക്കളും പ്രതിനിധി സംഘത്തലവന്മാരും സാന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.