സുന്ദരം
രാമസ്വാമി
ഹഫർ: പഞ്ചർ ഒട്ടിക്കുന്നതിനിടെ വാഹനം ജാക്കിയിൽനിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഹഫർ അൽ ബാത്വിനിൽ മരിച്ച തമിഴ്നാട് നാമക്കൽ സ്വദേശി സുന്ദരം രാമസ്വാമിയുടെ (59) മൃതദേഹമാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.
ഹഫർ അൽ ബാത്വിൻ സനാഇയ്യയിൽ 30 വർഷത്തോളമായി പഞ്ചർ വർക്ക്ഷോപ്പ് നടത്തുകയായിരുന്നു സുന്ദരം. ടാങ്കർ ലോറിയുടെ പഞ്ചർ ഒട്ടിക്കുന്നതിനിടയിൽ ജാക്കി തെന്നിമാറി വാഹനം ശരീരത്തിലേക്ക് കയറിയാണ് അപകടം സംഭവിച്ചത്. ഗുരുതര പരിക്കേറ്റ സുന്ദരത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു.
രണ്ടാഴ്ച നീണ്ടുനിന്ന പൊലീസ് അന്വേഷണത്തിനും ഫോറൻസിക് പരിശോധനക്കും ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമനടപടികൾ പൂർത്തിയാക്കി. സുഹൃത്തുക്കളായ ഗോപാൽ, ചെല്ലപ്പൻ എന്നിവർ മൃതദേഹം ഏറ്റുവാങ്ങി ഇൻഡിഗോ വിമാനത്തിൽ ചെന്നൈ വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു.
അവിടെ നിന്ന് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു. മാതാവ്: പപ്പായി രാമസ്വാമി, ഭാര്യ: ഗോമതി സുന്ദരം, മക്കൾ: മാലതി, അരുൺകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.