റിയാദിലെ യുഎസ് എംബസി
വാഷിംഗ്ടൺ/റിയാദ്: റിയാദിലെ യു.എസ് എംബസി കോംപ്ലക്സിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെ, മിഡിൽ ഈസ്റ്റിലെ തങ്ങളുടെ രഹസ്യാന്വേഷണ ശൃംഖലയുടെ സുരക്ഷ വർധിപ്പിക്കാൻ അമേരിക്ക നടപടികൾ ആരംഭിച്ചതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ സി.ഐ.എ വക്താവ് ഔദ്യോഗികമായി പ്രതികരിക്കാൻ വിസമ്മതിച്ചെങ്കിലും, ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ഏജൻസി വൃത്തങ്ങൾ സൂചിപ്പിച്ചു.
ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയിലുടനീളമുള്ള അമേരിക്കൻ നയതന്ത്ര കേന്ദ്രങ്ങളിലും രഹസ്യ കേന്ദ്രങ്ങളിലും കർശനമായ സുരക്ഷാ പരിശോധന ആരംഭിച്ചു. ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനാണ് തീരുമാനം. റിയാദിലെ ആക്രമണം നടന്ന സ്ഥലത്ത് സൗദി സുരക്ഷാ ഏജൻസികളും അമേരിക്കൻ വിദഗ്ധരും സംയുക്തമായി തെളിവെടുപ്പ് നടത്തി. ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇവ ഇറാന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം.
ഇറാൻ നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും, തങ്ങളുടെ ശത്രുക്കൾക്കെതിരായ പോരാട്ടം തുടരുമെന്ന പ്രസ്താവന കഴിഞ്ഞ ദിവസം തെഹ്‌റാൻ പുറപ്പെടുവിച്ചിരുന്നു. ഇത് മേഖലയിൽ കൂടുതൽ അസ്വസ്ഥതകൾക്ക് കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഈ വിഷയത്തിൽ സൗദി അറേബ്യയുമായി ഉന്നതതല ചർച്ചകൾ നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.