ജിദ്ദ: സൗദിയിൽ പൊതുവിദ്യാലയങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിക്ക് തുടക്കമായി. 60 ലക്ഷം വിദ്യാർഥികൾക്ക് ഇതിന്റെ ഉപകാരം ലഭിക്കും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൃത്രിമബുദ്ധി ഉപകരണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും വിദ്യാഭ്യാസ പ്രക്രിയയിൽ അവരുടെ സംയോജനം സുഗമമാക്കുന്നതിനുമായി സൗദി ഡാറ്റ ആൻഡ് എ.ഐ അതോറിറ്റി പുതിയ വിദ്യാഭ്യാസ സാമഗ്രികൾ പുറത്തിറക്കി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 'ബാക്ക് ടു സ്കൂൾ' കാമ്പയിനിന്റെ ഭാഗമായി അതോറിറ്റിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രമോട്ട് ചെയ്യപ്പെടുന്ന സംരംഭം, വൈജ്ഞാനികവും സാങ്കേതികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനും ആധുനിക അധ്യാപന രീതികളെ പിന്തുണയ്ക്കുന്നതിനും എഐ ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
രാജ്യത്ത് ആദ്യമായാണ് ഇത്രയും വിപുലവും സമ്പൂർണ്ണവുമായ ഒരു എ.ഐ പാഠ്യപദ്ധതി പൊതുവിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുന്നത്. ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തിയുള്ള ഒരു വിജ്ഞാനാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കുക എന്ന വിഷൻ 2030 ലക്ഷ്യത്തോട് യോജിച്ചുകൊണ്ടാണ് പദ്ധതി. പൊതുവിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും പുതിയ എ.ഐ പാഠ്യപദ്ധതിയുടെ സംയോജനത്തെയും ഇത് പിന്തുണയ്ക്കുന്നു.
നാഷനൽ സെന്റർ ഫോർ കരിക്കുലവും മറ്റ് പ്രസക്തമായ മന്ത്രാലയങ്ങളും ചേർന്ന് വികസിപ്പിച്ചെടുത്ത ഈ പാഠ്യപദ്ധതിയിൽ വ്യത്യസ്ത പ്രായക്കാർക്കായി രൂപകൽപ്പന ചെയ്ത സംവേദനാത്മക യൂനിറ്റുകൾ ഉൾപ്പെടുന്നു. ചെറുപ്രായത്തിൽ തന്നെ എ.ഐ അവതരിപ്പിക്കുന്നതിലൂടെ, സാങ്കേതികവിദ്യയിലും നവീകരണത്തിലും മുന്നേറാൻ അടുത്ത തലമുറയെ ശാക്തീകരിക്കുക, ഒപ്പം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിൽ രാജ്യത്തിൻറെ ആഗോള മത്സരക്ഷമതയും നേതൃത്വവും വർധിപ്പിക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയം, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, നാഷണൽ സെന്റർ ഫോർ കരിക്കുലം, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്.ഡി.എ.ഐ.എ) എന്നിവ സംയുക്തമായാണ് ബൃഹദ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, അവരുടെ കഴിവുകൾ വികസിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.