അമാല യാച്ച് ക്ലബ്ബ്
അമാല യാച്ച് ക്ലബ് പ്രവർത്തനമാരംഭിച്ചു: ചെങ്കടൽ തീരത്ത് പുതിയ ആഡംബര ബോട്ടിങ് വിപ്ലവം
തബൂക്ക്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ചെങ്കടൽ തീരത്തുള്ള അമാല വിനോദസഞ്ചാര കേന്ദ്രത്തിലെ ‘മറീന വില്ലേജി’ൽ സ്ഥിതി ചെയ്യുന്ന ‘അമാല യാച്ച് ക്ലബ്ബ്’ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചതായി റെഡ് സീ ഗ്ലോബൽ അറിയിച്ചു. ആഗോളതലത്തിൽ സൗദി ചെങ്കടൽ തീരത്തിന്‍റെ സാന്നിധ്യവും പ്രസക്തിയും കൂടുതൽ ശക്തമാക്കുന്ന സുപ്രധാന ചുവടുവെപ്പാണിത്.
സ്ഥാപിത അംഗങ്ങളെയും ആദ്യകാല സന്ദർശക ബോട്ടുകളെയും സ്വീകരിച്ചു തുടങ്ങിയ ക്ലബ്ബ്, ലോകോത്തര ആഡംബര ബോട്ട് യാത്രക്കാർക്ക് പുതിയൊരു ശീതകാല വിനോദകേന്ദ്രമായി മാറും. മൊണാക്കോയിൽ നിന്ന് ഏകദേശം 3,700 കിലോമീറ്റർ (2,000 നോട്ടിക്കൽ മൈൽ) അകലെയുള്ള ഈ ക്ലബ്ബ്, ശീതകാലത്ത് മെഡിറ്ററേനിയനിൽ നിന്ന് കരീബിയനിലേക്കോ ഇന്ത്യൻ മഹാസമുദ്രത്തിലേക്കോ സഞ്ചരിക്കുന്ന യാത്രക്കാർക്ക് മികച്ചൊരു ഇടത്താവളമാണ്.
പ്രശസ്ത വാസ്തുവിദ്യാ സ്ഥാപനമായ ‘എച്ച്.കെ.എസ്’ ആണ് ക്ലബ്ബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെങ്കടൽ തീരത്തെ സ്വാഭാവിക ശിലാരൂപങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള നിർമിതി, പരമ്പരാഗത അറബ് വാസ്തുവിദ്യയുടെയും സാമുദ്രിക പൈതൃകത്തിന്‍റെയും മനോഹരമായ സംയോജനമാണ്.
പ്രൊജക്ഷൻ ബാൽക്കണികൾ കെട്ടിടത്തിന് പ്രത്യേക ഭംഗി നൽകുന്നു. കൂടാതെ, പൂർണമായും പുനരുപയോഗ ഊർജത്തിലാണ് അമാല യാച്ച് ക്ലബ് പ്രവർത്തിക്കുന്നത്. പരിസ്ഥിതി സൗഹൃദ വികസനത്തിനും പുനരുൽപ്പാദന ടൂറിസത്തിനും റെഡ് സീ ഗ്ലോബൽ നൽകുന്ന മുൻഗണനയാണ് ഇത് വ്യക്തമാക്കുന്നത്.
ആഡംബരവും ആരോഗ്യ പരിപാലനവും പുനരുൽപ്പാദന ടൂറിസവും സമയോചിതമായി സംയോജിപ്പിച്ചാണ് ക്ലബ് സാക്ഷാത്കരിച്ചിരിക്കുന്നതെന്ന് റെഡ് സീ ഗ്ലോബൽ ഗ്രൂപ്പ് സി.ഇ.ഒ ജോൺ ബാഗാനോ വ്യക്തമാക്കി. 7,900 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ക്ലബ്ബിൽ അംഗങ്ങൾക്കും ബോട്ട് ഉടമകൾക്കും സന്ദർശകർക്കുമായി അത്യാധുനിക സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അമാല മറീനയിൽ 100 മീറ്ററിലധികം നീളത്തിൽ സൂപ്പർ യാച്ചുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള 119 ബെർത്തുകൾ ഉണ്ട്. ഇന്ധനം നിറയ്ക്കൽ ഉൾപ്പെടെയുള്ള പൂർണ സമുദ്ര സേവനങ്ങൾ നിലവിൽ ലഭ്യമാണ്. വരും വർഷങ്ങളിൽ വിപുലമായ അറ്റകുറ്റപ്പണി തീർക്കൽ സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്താൻ പദ്ധതിയുണ്ട്.
ലോകത്തിലെ ഏറ്റവും പ്രധാന സെയിലിങ് മത്സരങ്ങളിൽ ഒന്നായ ‘ദി ഓഷ്യൻ റേസ് 2027’ന്‍റെ ഫൈനൽ വേദിയായി അമാല യാച്ച് ക്ലബ്ബ് പ്രവർത്തിക്കും. കൂടാതെ, വർഷം മുഴുവൻ നീളുന്ന വിവിധ അന്താരാഷ്ട്ര ആഡംബര ബോട്ടിങ് ഇവൻറുകൾക്കും ക്ലബ്ബ് ആതിഥേയത്വം വഹിക്കുമെന്ന് സി.ഇ.ഒ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.