സൗദിയിൽ ഔദ്യോഗിക സന്ദർശനം നടത്തിയ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും സൗദി വിദേശകാര്യ ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. സൗദ് അൽ സാതിയും ചേർന്ന് സ്വീകരിച്ചപ്പോൾ
റിയാദ്: മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. നയതന്ത്രപരമായും സുരക്ഷാപരമായും അതീവ പ്രാധാന്യമുള്ള ഈ സന്ദർശനത്തിൽ, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിർണായക ചർച്ചകളാണ് നടന്നത്.
റിയാദ് വിമാനത്താവളത്തിൽ എത്തിയ അജിത് ഡോവലിനെ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും സൗദി വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്‌സ് ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. സൗദ് അൽ സാതിയും ചേർന്ന് സ്വീകരിച്ചു. തുടർന്ന് സൗദി ഭരണനേതൃത്വത്തിലെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തി.
സന്ദർശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചകളിലൊന്ന് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനുമായിട്ടായിരുന്നു. ആഗോള ഊർജ വിപണിയിലെ സുസ്ഥിരതയും വിതരണ ശൃംഖലയിലെ തടസ്സമില്ലാത്ത ലഭ്യതയും ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. ഊർജ മേഖലയിൽ ഇന്ത്യയും സൗദിയും തമ്മിലുള്ള സഹകരണം പുതിയ നാഴികക്കല്ലുകൾ കൈവരിക്കേണ്ടതിെൻറ ആവശ്യകത ചർച്ചയിൽ ഊന്നിപ്പറഞ്ഞു. സൗദി ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനും ഈ ചർച്ചയിൽ പങ്കുചേർന്നു.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായുള്ള കൂടിക്കാഴ്ചയിൽ മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും വിശകലനം ചെയ്തു. ഇതേ ദിവസം തന്നെ ഇറാഖ് ഉപപ്രധാനമന്ത്രി ഫുവാദ് മുഹമ്മദ് ഹുസൈനുമായി സൗദി വിദേശകാര്യ മന്ത്രി ഫോണിലൂടെ ചർച്ച നടത്തിയതും ഈ സന്ദർശനത്തിെൻറ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ഇന്ത്യയും സൗദിയും ഒത്തുചേർന്ന് പ്രവർത്തിക്കുന്നതിെൻറ ഭാഗമായാണ് ഈ നയതന്ത്ര നീക്കങ്ങളെ വിലയിരുത്തുന്നത്.
വിവിധ മന്ത്രാലയങ്ങളുമായി നടന്ന ചർച്ചകളിൽ പ്രതിരോധം, സുരക്ഷ, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ തീരുമാനിച്ചു. ഇന്ത്യയുടെയും സൗദി അറേബ്യയുടെയും പൊതുവായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നിലവിലെ വെല്ലുവിളികളെ സംയുക്തമായി നേരിടുന്നതിനും സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.