റിയാദ്: ഗൾഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും വിമാനയാത്രയിലെ കടുത്ത പ്രതിസന്ധിയും കാരണം ഇത്തവണ പ്രവാസി വോട്ടുകളിൽ വലിയ കുറവുണ്ടാകാൻ സാധ്യതയെന്ന് വിലയിരുത്തൽ. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ നാട്ടിലെത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും, പ്രായോഗിക തടസ്സങ്ങൾ കാരണം ബഹുഭൂരിപക്ഷം പ്രവാസികൾക്കും വോട്ടവകാശം വിനിയോഗിക്കാനാകാത്ത സാഹചര്യമാണുള്ളത്. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കാരണം ഈ സമയത്തെ യാത്ര സുരക്ഷിതമാകില്ലെന്ന ആശങ്ക പലർക്കുമുണ്ട്. നാട്ടിലേക്ക് പോയാൽ തന്നെ, യുദ്ധസാഹചര്യങ്ങൾ മാറിയാൽ തിരിച്ചുവരവ് പ്രതിസന്ധിയിലാകുമോ എന്ന ഭയമാണ് പലരെയും പിന്നോട്ട് വലിക്കുന്നത്.
ഇതിനൊപ്പം സാധാരണക്കാർക്ക് താങ്ങാനാകാത്ത വിമാന നിരക്കും വലിയൊരു വെല്ലുവിളിയായി നിൽക്കുന്നു. നിലവിലെ അവസ്ഥയിൽ വോട്ട് ചെയ്ത് മടങ്ങാൻ ഒരാൾക്ക് യാത്രാച്ചെലവ് മാത്രം ഏകദേശം ഒന്നര ലക്ഷം രൂപയോളം വരും. വൺവേ ടിക്കറ്റിന് തന്നെ 85,000 രൂപയോളം നൽകേണ്ടി വരുന്ന അവസ്ഥയാണുള്ളത്. നേരിട്ടുള്ള വിമാനങ്ങൾ കുറവാണെന്ന് മാത്രമല്ല, ലഭ്യമായ സീറ്റുകൾ പരിമിതവുമാണ്. മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പ് വേളകളിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ എൽ.ഡി.എഫ്, യു.ഡി.എഫ് പോഷക സംഘടനകൾ ജി.സി.സി രാജ്യങ്ങളിൽ നിന്ന് ‘വോട്ട് വിമാനം’ ചാർട്ട് ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഉയർന്ന നിരക്കായതിനാൽ അത്തരം ചാർട്ടേഡ് വിമാന നീക്കങ്ങളും സജീവമല്ല.
ഏപ്രിൽ ആദ്യവാരത്തിലും നിരക്ക് വർധിച്ചുതന്നെ നിൽക്കുന്നതിനാൽ, തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേരത്തെ അവധി ക്രമീകരിച്ച പലരും യാത്രകൾ മാറ്റിവെച്ചു കഴിഞ്ഞു. മെയ് മാസത്തിൽ നിരക്ക് കുറയുകയും സാഹചര്യം അനുകൂലമാകുകയും ചെയ്താൽ തെരഞ്ഞെടുപ്പ് ഫലം അറിയാനെങ്കിലും നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് വലിയൊരു വിഭാഗം പ്രവാസികൾ. ഇത്രയേറെ തടസ്സങ്ങൾക്കിടയിലും നാട്ടിലെത്തി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകുന്ന പ്രവാസികളും കുറവല്ല. ഏപ്രിൽ ഒമ്പതിന് പുലർച്ചെ വരെ നാട്ടിലെത്തുന്ന വിമാനങ്ങളിൽ മാസങ്ങൾക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്.
നിലവിൽ നാട്ടിൽ അവധിയിലുള്ള പലരും, മടക്കയാത്ര നീട്ടിവെക്കാനുള്ള ശ്രമത്തിലാണ്. തിരിച്ചുള്ള യാത്രാനിരക്ക് അനുകൂലമല്ലാത്ത സാഹചര്യം തൊഴിലുടമകളെ ബോധ്യപ്പെടുത്തി തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നാട്ടിൽ തുടരാനാണ് ഇവരുടെ നീക്കം. സംസ്ഥാനത്തിെൻറ രാഷ്ട്രീയ ഗതി നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്കായി പ്രവർത്തിക്കാൻ മാസങ്ങൾക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവർത്തനരംഗത്ത് സജീവമാണെന്നും എന്നെങ്കിലും ഒരു ദിവസം പ്രവാസിക്ക് അയാൾ ഉള്ള സ്ഥലത്ത് വെച്ച് തന്നെ വോട്ട് വിനിയോഗിക്കാനാവുക എന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.