റിയാദ്: ആദ്യകാല പ്രവാസിയും റിയാദിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ അഹമ്മദ് മേലാറ്റൂർ (58) നിര്യാതനായി. റിയാദ് നവോദയ കലാസാംസ്കാരിക വേദി ആക്ടിങ് പ്രസിഡൻറാണ്. വെള്ളിയാഴ്ച പുലർച്ചെ ബത്ഹയിലെ ഫ്ലാറ്റിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായി അന്ത്യം സംഭവിച്ചത്.
1.30ഒാടെ ഉറക്കത്തിൽ നിന്നെഴുന്നേറ്റ് ബാത്ത്റൂമിൽ പോയ അദ്ദേഹം അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ആളെ കാണാതായതോടെ ഭാര്യ ഖമറുന്നിസ എഴുന്നേറ്റ് ചെന്ന് നോക്കുേമ്പാഴാണ് നിലത്തുവീണുകിടക്കുന്നത് കണ്ടത്. ഉടൻ പിടിച്ചെഴുന്നേൽപിക്കാൻ ശ്രമിക്കുകയും പുറത്തേക്ക് എത്തിക്കുകയും ചെയ്തു.
ഇരുവരും മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത ഫ്ലാറ്റുകളിലെ മലയാളികളെ വിവരമറിയിച്ചു. അതേ കെട്ടിടത്തിൽ താമസിക്കുന്ന പാക്കിസ്താനി ഡോക്ടറുടെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ശൂമൈസി കിങ് സഉൗദ് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. 32 വർഷമായി റിയാദിലുള്ള അഹമ്മദ് ബത്ഹ ശാര ഗുറാബിയിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ വിതരണ കമ്പനിയുടെ ഷോറൂമിലെ ജീവനക്കാരനാണ്. മലപ്പുറം നിലമ്പൂരിനടുത്ത് മേലാറ്റൂർ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ നിലമ്പൂരിൽ ചക്കാലക്കുത്തിലാണ് വീട് വെച്ച് താമസമുറപ്പിച്ചത്.
മെൽഹിൻ, മെഹർ എന്നീ രണ്ടാൺമക്കളാണുള്ളത്. റിയാദ് ഇന്ത്യൻ സ്കൂളിൽ പ്ലസ്ടു വരെ പഠിച്ച ഇവരിൽ മെൽഹിൻ ഇപ്പോൾ ചെന്നൈയിൽ എൻജിനീയറാണ്. മെഹർ നിലമ്പൂർ ചക്കാലക്കുത്തിലെ വീട്ടിൽ താമസിച്ച് നാട്ടിൽ പഠനം തുടരുന്നു.
മക്കൾ തുടർവിദ്യാഭ്യാസത്തിനായി നാട്ടിലേക്ക് പോയതോടെ വർഷങ്ങളായി അഹമ്മദും ഭാര്യയുമാത്രമായിരുന്നു ബത്ഹ ശാര റെയിലിലുള്ള ഫ്ലാറ്റിൽ. നഗരത്തിലെ മലയാളികളുടെ സാംസ്കാരിക പ്രവർത്തനത്തിെൻറ തുടക്കം മുതൽ അഹമ്മദും രംഗത്തുണ്ടായിരുന്നു. റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ (റിഫ) ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം അനുഭാവ സംഘടനയായ നേവാദയ രൂപവത്കരിച്ച ശേഷം അതിൽ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. പരേതനായ ഉണ്ണി മൊയ്തീനാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യസഹോദരി ആരിഫയും ഭർത്താവ് ഫിറോസും റിയാദിലുണ്ട്. റിയാദിൽ വിപുലമായ സുഹൃദ് വലയമുള്ള അഹമ്മദിെൻറ മരണവിവരമറിഞ്ഞ് ധാരാളം ആളുകൾ ശുമൈസി ആശുപത്രിയിലും ബത്ഹയിലെ താമസസ്ഥലത്തും എത്തിയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമവുമായി നവോദയ പ്രർത്തകർ രംഗത്തുണ്ട്. ഞായറാഴ്ചയോടെ കൊണ്ടുപോകാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.