റിയാദ്: സൗദി അറേബ്യയുടെ ആകാശസീമ ലക്ഷ്യമിട്ടെത്തിയ ശത്രുപക്ഷ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധ സേന വിജയകരമായി തകർത്തു. കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ നാല് ഡ്രോണുകൾ വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ബുധനാഴ്ച നൽകിയ വിശദീകരണമനുസരിച്ച്, കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തെ ലക്ഷ്യം വെച്ചെത്തിയ നാല് ഡ്രോണുകളാണ് സൈന്യം ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം മാത്രം എട്ട് ബാലിസ്റ്റിക് മിസൈലുകളെയാണ് സൗദി സൈന്യം തകർത്തിരുന്നത്. ഇതിൽ ഏഴ് മിസൈലുകൾ റിയാദ് മേഖലയെ ലക്ഷ്യമിട്ടും ഒരെണ്ണം കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ടുമാണ് വന്നത്. ഇവയ്ക്ക് പുറമെ 12 ഡ്രോണുകളും ഇന്നലെ വിജയകരമായി വെടിവെച്ചിട്ടു.
പ്രതിരോധ മന്ത്രാലയത്തിെൻറ പുതിയ കണക്കുകൾ പ്രകാരം, എയർ ഡിഫൻസ് ഫോഴ്സും വ്യോമസേനയും ചേർന്ന് ഇതുവരെ ഏകദേശം 864 ഡ്രോണുകളും 71 ബാലിസ്റ്റിക് മിസൈലുകളും എട്ട് ക്രൂയിസ് മിസൈലുകളും തകർത്തിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗം ആക്രമണങ്ങളും റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. രാജ്യത്തിെൻറ സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങളുടെ സേന അതീവ ജാഗ്രതയിലാണെന്നും ശത്രുക്കളുടെ ഏത് നീക്കങ്ങളെയും പരാജയപ്പെടുത്താൻ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.