വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങവേ മാപ്പ്: യുവാവിന് ജീവൻ തിരിച്ചുകിട്ടി

തബൂക്ക്: ആരാച്ചാരെത്തി വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങവേ കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നൽകി, യുവാവിന് ജീവൻ തിരിച്ചുകിട്ടി. ശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിക്ക് കൊല്ലപ്പെട്ട സൗദി യുവാവിെൻറ പിതാവ് നിരുപാധികം മാപ്പ് നല്‍കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ പട്ടണമായ തബൂക്കില്‍ വധശിക്ഷ നടപ്പാക്കുന്ന മൈതാനത്ത് തിങ്കളാഴ്ച രാവിലെയാണ് സംഭവം.

കൊല്ലപ്പെട്ട യുവാവിെൻറ പിതാവ് അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി ആണ് പ്രതിയായ സൗദി യുവാവ് അബ്ദുറഹ്മാന്‍ അല്‍ബലവിക്ക് മാപ്പ് നല്‍കിയത്. കൊലക്കേസില്‍ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ രാജാവ് അനുമതി നല്‍കുകയും ചെയ്തിരുന്നു.

പ്രതിക്ക് മാപ്പ് നല്‍കുന്നതിനുപകരം ഭീമമായ തുക ദിയാധനമായി കൈമാറാമെന്ന നിരവധി ഓഫറുകള്‍ നേരത്തെ ലഭിച്ചിരുന്നെങ്കിലും ഇതെല്ലാം നിരാകരിച്ച അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി പ്രതിക്ക് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. പൗരപ്രമുഖര്‍ നടത്തിയ മധ്യസ്ഥശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് ശിക്ഷ നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

തിങ്കളാഴ്ച രാവിലെ പ്രതിയെ കനത്ത സുരക്ഷാ ബന്തവസ്സില്‍ വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് എത്തിക്കുകയും ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ കൊല്ലപ്പെട്ട യുവാവിെൻറ ബന്ധുക്കള്‍ അടക്കം വന്‍ ജനാവലി പ്രദേശത്ത് തടിച്ചുകൂടുകയും ചെയ്തു. ശിക്ഷ നടപ്പാക്കാനുള്ള അന്തിമ തയ്യാറെടുപ്പ് സുരക്ഷാവകുപ്പ് പൂർത്തിയാക്കുകയും ചെയ്തു. ആരാച്ചാരെത്തി വധശിക്ഷ നടപ്പാക്കാനൊരുങ്ങവേയാണ് പ്രതിക്ക് നിരുപാധികം മാപ്പ് നല്‍കുന്നതായി അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്. ഇത് കേട്ട് ജനക്കൂട്ടം ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് ഓടിയണയുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.

Tags:    
News Summary - A young man escaped from a hanging rope in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.