ജിദ്ദ: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനാ നടപടികൾ തുടരുന്നു. ജനുവരി 16 മുതൽ 22 വരെ 22,555 ഓളം നിയമലംഘകരാണ് പിടിയിലായത്.
സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസത്) നടത്തിയ സംയുക്ത പരിശോധനയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇഖാമ പുതുക്കാതെയും ഹുറൂബ് കേസിൽപ്പെട്ടും താമസനിയമം ലംഘിച്ചവരാണ് 14,260 പേർ. 4,954 അതിർത്തി സുരക്ഷാ ലംഘകരും 3,341 തൊഴിൽ നിയമലംഘകരുമാണ്.
രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 1,700 പേർ അറസ്റ്റിലായി. ഇതിൽ 56 ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്. 42 ശതമാനം യമനികളും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 81 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തിസുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 24 പേർ വേറെയും പിടിയിലായിട്ടുണ്ട്.
നിലവിൽ നടപടികൾ നേരിടുന്ന 33,871 നിയമലംഘകരിൽ 30,984 പുരുഷന്മാരും 2,887 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 26,489 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 2,274 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി 10,948 പേരെ നാടുകടത്തുകയും ചെയ്തു.
അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും.
പ്രതികളുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും അവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽനിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളിൽനിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.