റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ പ്രോജക്റ്റ് മാനേജ്‌മെൻറ് (പദ്ധതി നടത്തിപ്പ്) തസ്തികകളിൽ ജോലി ചെയ്യുന്നവരിൽ 70 ശതമാനം പേരും സൗദി പൗരന്മാരായിരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവും മുനിസിപ്പാലിറ്റി-ഭവന മന്ത്രാലയവും സംയുക്തമായി പുറപ്പെടുവിച്ച ഈ പുതിയ തീരുമാനം 2027 ഫെബ്രുവരി 14 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.
പ്രോജക്റ്റ് മാനേജ്‌മെൻറ് വിഭാഗത്തിൽ കുറഞ്ഞത് മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഈ പുതിയ നിയമം ബാധകമായിരിക്കും. ഏകീകൃത സൗദി തൊഴിൽ വർഗീകരണ മാനദണ്ഡപ്രകാരം പ്രോജക്റ്റ് മാനേജ്‌മെൻറ് ഡയറക്ടർ, പ്രോജക്റ്റ് മാനേജ്‌മെൻറ് എൻജിനീയർ, പ്രോജക്റ്റ് മാനേജ്‌മെൻറ് സ്പെഷ്യലിസ്റ്റ് എന്നീ പ്രധാന തസ്തികകളിലാണ് 70 ശതമാനം സ്വദേശിവൽക്കരണം നിർബന്ധമാക്കുന്നത്.
നിയമം എപ്രകാരം നടപ്പാക്കണം, സൗദി ജീവനക്കാരുടെ എണ്ണം എങ്ങനെ കണക്കാക്കണം, മറ്റ് നിബന്ധനകൾ എന്നിവ വ്യക്തമാക്കുന്ന വിശദമായ നടപടിക്രമ ഗൈഡ് മന്ത്രാലയം വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. കമ്പനികൾക്ക് നിയമപരമായ വ്യവസ്ഥകൾ കൃത്യമായി മനസ്സിലാക്കാനും മുൻകൂട്ടി ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഇത് സഹായകരമാകും.
സ്വകാര്യ മേഖലയിൽ പ്രഫഷനൽ തസ്തികകളിൽ സൗദി പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുക, ദേശീയ പ്രതിഭകളെ ശാക്തീകരിക്കുക എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. സൗദി വിഷൻ 2030-െൻറ ഭാഗമായി രാജ്യത്തെ തൊഴിൽ വിപണിയുടെ കാര്യക്ഷമത ഉയർത്തുന്നതിന് മന്ത്രാലയവും വിവിധ മേൽനോട്ട ഏജൻസികളും നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.